.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Tuesday 2 November 2010

മാറ്റത്തിനു 'ഒരു' വോട്ട്.

ഓരോ കാലത്തും ഉണ്ടാവും ഓരോ വിഭാഗം, അവരാകും ആ കാലത്തെ താരങ്ങള്‍.
പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകളില്‍.
എന്റെ നാട്ടിനടുത്തുള്ള ഒരു കക്ഷിയെ കുറിച്ച് പറഞ്ഞു തുടങ്ങാം.
പത്രങ്ങളിലൊക്കെ നിരവധി തവണ വന്നത് കൊണ്ട് ചിലപ്പോള്‍, നിങ്ങള്‍ ആ പേര് ഓര്‍മ്മിചെക്കാം.
അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പിലും പത്രിക നല്‍കി സ്ഥാനാര്‍ഥി ആകും, അത് പഞ്ചായത്ത് തെരെഞ്ഞെടുപ്പയാലും ലോകസഭയിലേക്ക് ആയാലും.
അദ്ധേഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണ രീതിയും വാഗ്ദാനങ്ങളും വളരെ രസമാണ്. വടകരക്കടുത്തു ഒരു റെയില്‍വേ ഗേറ്റു ഉണ്ട് (അവിടെ ഇപ്പോള്‍ മേല്‍പ്പാലം വന്നു ), ഗേറ്റു അടച്ചാല്‍ അദ്ദേഹവും അദ്ധേഹത്തിന്റെ ഉറ്റ അനുയായിയും ഓട്ടോറിക്ഷയില്‍ ഗേറ്റിന്റെ ഏറ്റവും മുന്നില്‍ വന്നു നില്‍ക്കും.കോഴിക്കെടെക്കുള്ള സംസ്ഥാന പാത ആയതു കൊണ്ട് തന്നെ മിനുട്ടുകള്‍ക്കകം വാഹങ്ങള്‍ നിറയും.
ഗേറ്റു തുറന്നാല്‍ ഉച്ചഭാഷിണിയിലൂടെ അനൌന്‍സ്മെന്റ് തുടങ്ങുകയായി,
"നിരവധി അനവധി വാഹങ്ങളുടെ അകമ്പടിയോടു കൂടി ഇതാ , നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥി ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരുന്നു " എന്ന് ...
ഞാന്‍ പറഞ്ഞു വരുന്നത് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പു
"തരത്തെ  " (ഞങ്ങളുടെ ഭാഷയില്‍ തരം എന്നാല്‍ നെഗറ്റീവ് അര്‍ഥം ആണ്. ഓര്‍മ്മിക്കണം താരം അല്ല ഇവിടെ തരം ആണ് ) കുറിച്ചാണ്..
അക്കൂട്ടര്‍ ആണ് ജ ഇ എന്നാ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമി(കോഴിക്കോട് മുതലക്കുളത് മുതലയും ഇല്ല കുളവും ഇല്ല എന്ന് പറഞ്ഞ പോലെ പേരില്‍ മാത്രമേ ഇക്കൂട്ടരില്‍  ഇസ്ലാമി ഉള്ളൂ.) .
ഇപ്രാവശ്യം അവര്‍ നടത്തിയ കലാ പരിപാടിയുടെ പേരായിരുന്നു
-- മുന്നണി എന്നത് (പലയിടത്തും പല പേരാണ്, അതാണ്‌ -- എന്നിട്ടത്. അങ്ങിനെ ആകുമ്പോള്‍ സുഖമാണല്ലോ , ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ളത് വായിക്കാമല്ലോ. ചിലര്‍ അവരെ ജാനകി മുന്നണി എന്നും വിളിക്കുന്നു.)
ഇവരുടെ ഈ കോലാഹലം കണ്ടപ്പോള്‍ തുടങ്ങിയതാണ്‌ ജനം ചിരിക്കാന്‍ , ഫലം വന്നു ഇത്രയും ദിവസം ആയിട്ടും ആ ചിരി നിന്നിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടക്ക് ഒരു ജ മുന്നനിക്കരനോട് ചോദിച്ചതാണ്,
എത്ര കിട്ടുമെന്ന്. മറുപടി വളരെ പെട്ടന്നായിരുന്നു," ഈ പ്രാവശ്യം ഞങ്ങള്‍ മത്സരിക്കുന്നത് ഞങ്ങള്‍ക്ക് സ്വാധീനം ഉള്ള മേഘലകളില്‍ മാത്രമാണ്. അത് കൊണ്ട് തന്നെ സീറ്റുകള്‍ കുറവാണെങ്കില്‍ കൂടിയും  മത്സരിക്കുന്നതില്‍ പകുതിയും ഇങ്ങു പോരും."
അന്വേഷിച്ചപ്പോള്‍  അഞ്ഞൂറിലധികം വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കുന്നു, കൂടാതെ ജില്ല പഞ്ചായത്ത് കുറെ, നഗര സഭ , കോര്‍പറേഷന്‍ ..
ഞാന്‍ കരുതി ശരിയായിരിക്കും, കാരണം എഴുപതു വര്‍ഷത്തെ പാരമ്പര്യം അവകാശമുള്ള, 
കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥാപനങ്ങള്‍ ഉള്ള (അതെങ്ങിനെ ഉണ്ടാക്കി എന്നത് വേറെ കാര്യം, ഉദാഹരണം  ജെ ഡി റ്റി, മദീന പള്ളി.. ), 
കമ്യൂനിസ്ട്ടു പാര്‍ട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന, 
ആടിനെ പോലും പട്ടിയാക്കാന്‍ കഴിവുള്ള ഒരു പത്രം നടത്തുന്ന, മറ്റു നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉള്ള, 
കുറച്ചു വര്ഷം മുന്‍പ് ഹിറ  നഗറില്‍ ആണുങ്ങളും പെണ്ണുങ്ങളും കൂടി ലക്ഷക്കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തി എന്നവകാശപ്പെടുന്ന, 
ഈ അടുത്ത് കുറ്റിപ്പുറത്ത്‌ സ്ത്രീകള്‍ മാത്രം പങ്കെടുത്തുള്ള(അവരുടെ അമീറും ഉണ്ടായിരുന്നു, അദ്ദേഹം എന്താണ് എന്ന് അവര്‍ പറഞ്ഞില്ല ) സമ്മേളനം നടത്തിയ പാരമ്പര്യമുള്ള, 
അമീര്‍ പറഞ്ഞാല്‍ ക്ഷ, ങ്ങ എന്ന് മൂക്ക് കൊണ്ട് വരയ്ക്കുന്ന അനുയായികള്‍ ഉള്ള, 
ബുദ്ധി ജീവികള്‍ എന്ന പേരില്‍ (ഞാന്‍ മുന്‍പ് പറഞ്ഞ മുതലക്കുളം പോലെ ) ചില കൂലി എഴുത്തുകാരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്ന, 
ഡിഫി കഴിഞ്ഞാല്‍ ഏറ്റവും വലിയ യുവജന പ്രസ്ഥാനം എന്ന് പറഞ്ഞു രൂപീകരിച്ച സോളിക്കുട്ടികള്‍ ഉള്ള ഒരു പ്രസ്ഥാനത്തിന് ഇതൊരു പക്ഷെ നിസ്സാരം ആയിരിക്കും എന്നാന്നു കരുതിയത്‌.
ആദ്യ ഫലം വന്നതില്‍ മലപ്പുറം ജില്ല കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും കൌതുകത്തോടെ ടി വി ക്ക് മുന്നില്‍ ആയിരുന്നു.
എങ്ങു നോക്കിയപ്പോഴും ലീഗിന്റെ പച്ച പതാക, മൂവര്‍ന്ന കൊടി, ചുവപ്പിക്കാന്‍ ഇറങ്ങിയവരുടെ കൊടി കണ്ടത് ലീഗിലെ ചില അനുയായികള്‍ ഓടയിലിട്ടു ചവിട്ടുന്നത്, അതിനിടക്ക് ചില ബി ജെ പി കൊടിയും അവരുടെ നേര്‍ പകുതി ആയ എസ് ഡി പി ഐ എന്ന് അനുയായികളും എന്നെ പോലെയുള്ളവര്‍ സുഡപ്പികള്‍  എന്ന് വിളിക്കുന്നവരുടെ കൊടിയും.
പക്ഷെ ഒരിടത്തും ഇവരുടെ കൊടി കണ്ടില്ല.ഞാന്‍ കരുതി എങ്കില്‍ മലപ്പുറത്ത്‌ കാണും, കാരണം അവിടെ കഴിഞ്ഞ നിയമ സഭയില്‍ ലീഗിനെ തോല്‍പ്പിച്ചത് ഇവരാണ് എന്നാണല്ലോ അവകാശ വാദം.അപ്പോള്‍ അവിടെ നോക്കി. കണ്ടില്ല.
ഞാന്‍ കരുതി ഇന്ത്യ വിഷന്‍ അല്ലെ, വല്ല വിരോധവും കൊണ്ടാവും എന്ന്.
പത്രം നോക്കി.മാതൃഭൂമി..ഇല്ല
മനോരമ..ഇല്ല
തേജസ്‌..ചിലയിടത്തെ സുടാപ്പി വിജയം ഉണ്ട് പക്ഷെ, ഇക്കൂട്ടരുടെത്  ഇല്ല.
ഇനിയുള്ളത് ദീപികയും മാധ്യമവും..
ദീപികയില്‍..ഇല്ല
ഒടുവില്‍ മാധ്യമം..
ഒന്നാം പേജു..ഇല്ല.
രണ്ടാം പേജു..ഇല്ല
തെരഞ്ഞെടുപ്പു പ്രത്യേക പേജു..അവിടെയും ഇല്ല.
എനിക്ക് ആകാംഷ കൂടി..
ഒടുവില്‍...,
ഒടുവില്‍...
അതാ കിടക്കുന്നു ആ വാര്‍ത്ത..ചരമ  പേജിന്റെ ഒരു മൂലയില്‍ ..മരിച്ചവരുടെ കൂട്ടത്തില്‍, (28-10-2010 മാധ്യമം പത്രം മലപ്പുറം എഡിഷന്‍ നോക്കുക.).
സ്വാഭാവികമായും ഞാന്‍ കരുതി, ഇതൊരു സൂചന ആണോ..
ചിലപ്പോള്‍ പറയുന്നത് പോലെ, മുട്ടയിലെ ചത്തോ.?
ത്രിതല പഞ്ചായത്തില്‍ മറ്റു രാഷ്ട്രീയ സംഘടനകള്‍ ഫണ്ട് വെട്ടിപ്പിടിക്കുന്നു, അത് കൊണ്ട് നമുക്കും വേണം അതില്‍ ചിലത് എന്ന് പറഞ്ഞു ഇറങ്ങി പുറപ്പെട്ട ഇവര്‍ക്ക്, ഇരുപതിനായിരത്തിന് മുകളില്‍ വാര്‍ഡ്‌ ഉള്ള  കേരളത്തില്‍ ആകെ കിട്ടിയത് 9 വാര്‍ഡു.
മക്കരപ്പരമ്പ് പഞ്ചായത്തില്‍ വടക്കാങ്ങര എന്ന ജ കുടുംബങ്ങള്‍ ഭൂരിഭാഗം  താമസിക്കുന്ന വാര്‍ഡില്‍ വന്നു നമ്മുടെ അമീര്‍ പറഞ്ഞത് , കേരളത്തില്‍ എല്ലായിടത് തോറ്റാലും  ഇവിടം ജയിക്കുമെന്നായിരുന്നു.
വെറുതെ ഒന്ന് നോക്കിയപ്പോള്‍, ദാ അവിടെയും തോല്‍വി !..
എന്തിനേറെ അമീറിന്റെ കുടുംബം ഉള്ള വാര്‍ഡില്‍ വരെ  എട്ടു  നിലയില്‍ തൊട്ടു, അതും ഇടതു പക്ഷത്തെ കൂട്ട് പിടിച്ചിട്ടും..!!- അതായത് കേരള ഖജനാവില്‍ പൈസ കൂടി എന്നര്‍ത്ഥം.
പെരിന്തല്‍മണ്ണ നഗര സഭയില്‍ ആറ്‌ ഇടതു മത്സരിച്ചു ആകെ കിട്ടിയ വോട്ട് 134 !!!
എന്തിനേറെ എന്റെ നാട്ടില്‍ ഞങ്ങളുടെ വാര്‍ഡില്‍ ഇടതു പക്ഷത്തിനും കൊണ്ഗ്രെസ്സിനും കൂടെ കൂട്ടി ലീഗിനെ പരാജയപ്പെടുത്താന്‍ ഇറങ്ങിയിട്ട് , ഈ കൂടരുടെ തന്നെ മുഴുവന്‍ വോട്ടും കിട്ടിയില്ല.
അങ്ങിനെ ഫലങ്ങള്‍ ഇങ്ങിനെ അറിഞ്ഞു വരോമ്പോഴാനു ഇവരുടെ ജന സമ്മിതി ശരിക്കും മനസ്സിലായി തുടങ്ങിയത്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 24th വാര്‍ഡില്‍ ജ മുന്നണിയുടെ സ്ഥനാര്തിക്ക് കിട്ടിയ വോട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി..2!!!
സ്വാധീനമുള്ള മേഖലയില്‍ മാത്രം മത്സരിച്ചപ്പോള്‍ ഇങ്ങനെ..
പടച്ചോനെ.. നീ കാത്തു, ഇവരെങ്ങാനും അവര്‍ക്ക് സ്വാധീനം ഇല്ലാത്ത വാര്‍ഡില്‍ മത്സരിചിരുന്നെങ്കില്‍ എന്തൊക്കെ കാണണം ആയിരുന്നു?
എന്തൊക്കെ ആയിരുന്നു പുകിലുകള്‍..
കോള കമ്പിനിക്കെതിരെ  ജന മുന്നേറ്റം..
സോളിക്കുട്ടികളുടെ കേരളത്തെ ഇളക്കി മറിക്കല്‍..
കവലകളിലെ കോളം എഴുത്തുമായി കുട്ടി പട്ടാളം..
ചാണകം കൊണ്ട് പോലീസിനെ അടിക്കല്‍..
ഇരിക്കൂറിലും മങ്കടയിലും ഇടതു പക്ഷവുമായി കൂട്ട്..
ചിലയിടത്ത് കൊണ്ഗ്രെസ്സുമായി..
മറ്റു ചിലയിടത്ത് പി ഡി പി..
നാട് നീളെ പോസ്റ്ററുകള്‍, പ്രസംഗങ്ങള്‍..
ഒടുവില്‍ ഒരു ഫലം കൂടി വന്നതോടെ ഞാന്‍ ശരിക്കും ഞെട്ടി.
പെരുവള്ളൂര്‍  പഞ്ചായത്തിലെ  പത്താം വാര്‍ഡിലെ ജനകീയ മുന്നണി സ്ഥനാര്തിയും സോളിക്കുട്ടികളുടെ നേതാവുമായ മുസ്തഫ മാസ്റ്റര്‍ക്ക് ആകെ കിട്ടിയ വോട്ട് ഒന്ന്.!!!!!
എന്റെ ഒരു  സംശയം ..
ആ വാര്‍ഡില്‍ അദ്ധേഹത്തിന്റെ ഭാര്യക്ക്‌ എങ്കിലും ഒരു വോട്ടു ഉണ്ടാവില്ലേ?
അദ്ധേഹത്തെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പിന്താങ്ങിയ ആളും നിര്‍ദേശിച്ച ആളും ഉണ്ടാവില്ലേ?
എന്റെ സംശയം തീര്‍ന്നില്ല, ഇവരീ പറഞ്ഞ മാറ്റത്തിന് ഒരു വോട്ട് എന്നത്, വോട്ട് ചെയ്യല്‍ പടച്ചവനു  എതിര് (ശിര്‍ക്ക് എന്ന് മുസ്ലിംകള്‍ പറയും ) എന്നതില്‍ നിന്ന് നിര്‍ബന്ധം (ഫര്‍ള്  എന്ന് മുസ്ലിംകള്‍ പറയും ) എന്നതിലേക്കുള്ള മാറ്റതിനാണോ ജനങ്ങളോട്  വോട്ട് ചോദിച്ചത്?
അല്ല മാറ്റത്തിന് 'ഒരു' വോട്ട് എന്ന്  പൊതുവേ രാഷ്ട്രീയക്കാര്‍ കഴുതകള്‍ എന്ന് വിളിക്കുന്ന ഈ പൊതു ജനം തെറ്റി ധരിച്ചത് കൊണ്ടാണോ ഈ 'ഒരു' വോട്ട് കിട്ടിയത്..
എന്തായാലും ഇതൊക്കെയും ഞാന്‍ എന്റെ ഗ്രൂപ്പില്‍ (ഞങ്ങളുടെ നാടിനൊരു ഇ മെയില്‍ ഗ്രൂപ്പ് ഉണ്ട് ) അയച്ചപ്പോള്‍ , അതിലെ ഒരു ജാനകി മുന്നണി അനുഭവിയാണോ കാര്ഖൂനാണോ എന്നൊന്നും എനിക്കറിയില്ല പറഞ്ഞു, "തുടക്കം അല്ലെ" എന്ന്.
സ്വാഭാവികമായും എനിക്ക് തോന്നിയ ഒരു സംശയം (എന്റെ ഗ്രൂപ്പില്‍ ചിലതെഴുതിയാല്‍ വല്യ പുകിലാണ്, അതില്‍ ചിലര്‍ക്ക് ഇഷ്ട്ടപ്പെടുന്നതെ   എഴുതാന്‍ പറ്റൂ  , പക്ഷെ ഇവിടെ ഒരാളും എതിര്‍ക്കില്ലല്ലോ, അപ്പോള്‍ ധൈര്യമായി.. അത് മറ്റെവിടോ മറ്റാരോ എഴുതിയതായും കണ്ടു അതെഴുതുയവന് നന്ദി.)
" 70  വര്ഷം എടുത്തിട്ടും രണ്ടക്കം തികക്കാന്‍ പറ്റാത്ത ഇവര്‍ക്ക്, ഇങ്ങനെ തുടങ്ങിയാല്‍ പരലോകത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ ആവാന്‍ പറ്റുമായിരിക്കും" .(അതും  സംശയം ആണ്, പക്ഷെ ചാന്‍സ് ഉണ്ട്, കാരണം അവിടെ ദിവസത്തിന് ഇവിടത്തെ ദിവസത്തെക്കാള്‍ ആയിരം മടങ്ങ്‌ ദൈര്‍ഘ്യം കൂടുതല്‍ ആണ് ). 
പത്തറുപതു വര്‍ഷത്തോളം ഉരച്ചുരച്ചു മൂല്യം പാരമ്യതയിലെത്തിചിട്ട് , കിണറു കുഴിച്ചും, നിലവിളക്കിനു മുന്നില്‍ കൈകൂപ്പി നിന്നും, സംശുദ്ധ  കള്ള്  വിതരണത്തിന് വേണ്ടി ധര്‍ണ നടത്തിയും, വോട്ടിനു വേണ്ടി പരധ കഴിച്ചു വെച്ച് സാരി ഉടുത്തും .... etc പൊതു ജനത്തിന്റെ വിശ്വാസം  നേടിയെടുത്തു .. അവസാനം കുറച്ചെങ്കിലും വോട്ട് കിട്ടുമെന്ന്  ഉറപ്പുള്ള വാര്‍ഡുകളില്‍ മാത്രം  മത്സരിച്ചപ്പോള്‍.......... കിട്ടിയ വോട്ട് കണ്ടില്ലേ........... പാവങ്ങള്‍ ...
 

Monday 18 October 2010

അവളെ ഇന്ന് വീണ്ടും കണ്ടു..

ഇന്നും ഞാന്‍ അവളെ കണ്ടു, ഒരുപാട് നാളുകള്‍ക്കു ശേഷം...
പക്ഷെ ഇന്നവളോട് സംസാരിച്ചപ്പോള്‍ എന്റെ മുട്ടുകള്‍ കൂട്ടിയിടിച്ചില്ല, വാക്കുകള്‍ പതറിയില്ല, ശരീരം വിറച്ചില്ല.
അത് ഏകദേശം നാല് വര്ഷം മുന്‍പ് ആയിരുന്നു, സംസാരിക്കാന്‍ കഴിയാതെ ,
കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു അവളുടെ മുന്നില്‍ ഞാന്‍ നിന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ സ്ടെജുകളില്‍ കയറി ശീലം ഉണ്ടെങ്കിലും അന്നൊന്നും എനിക്കിങ്ങനെ വിറചിട്ടില്ല.
എന്നിട്ടും ഇവളുടെ മുന്‍പില്‍ എത്തുമ്പോള്‍ എന്താണ് അങ്ങിനെ സംഭവിക്കുന്നത്‌?
ഒരുപാട് ആലോചിച്ചിട്ടുണ്ട്, എന്നാല്‍ ഉത്തരം ഇന്നും അന്യം.
അവളെ കണ്ടത് ഒന്‍പതു വര്ഷം മുന്പാനെങ്കിലും, ഇപ്പോളും മനസ്സില്‍ നിന്ന് മായാതെ അത് നിലനില്‍കുന്നു.
ഇന്ന് കണ്ടപ്പോള്‍, അവള്‍ ഒന്നും പറഞ്ഞില്ല, പഴയ ചിരി മാത്രം.
നാല് വര്‍ഷത്തിനു ശേഷമാണ് കണ്ടത് എങ്കിലും, സംസാരിച്ചത് എങ്കിലും, അവള്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
എന്തിനേറെ ഏഴു വര്ഷം മുന്‍പ് ഒരു പാട് പറയാനുണ്ട് എന്ന് പറഞ്ഞു , അതൊന്നും പറയാതെ പോയിട്ടും, അതിനെ പറ്റി ഒന്നും ഇന്നും പറഞ്ഞില്ല.
ഞാന്‍ എന്ത് ചെയ്യുന്നു  എന്നോ, അവളുടെ സ്ഥിതി എന്താണെന്നോ പോലും പറയാതെ..
കുറെ നേരം  അങ്ങിനെ നോക്കി നിന്ന്,
ഒടുവില്‍ ലാബില്‍ പോവാന്‍ വേണ്ടി വെച്ച അലാറം അടിഞ്ഞപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് ..
കുളിച്ചൊരുങ്ങി, വെറും ചായയും കഴിച്ചു ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ലാബിലേക്ക് പോവുമ്പോഴും
എന്റെ ആലോചന ഈ സ്വപ്നത്തെ കുറിച്ചായിരുന്നു, എന്ത് കൊണ്ടാണ് ഈ അസധരനാമായ സ്വപ്നം എന്ന്
ഇനിയും അവളെ ഞാന്‍ കാണുമോ.?
ജീവിതത്തില്‍ വളരെ അപൂരവ്വമായെ സ്വപനം കണ്ടിട്ടുള്ളൂ.
അതിലൊരു സ്വപ്നമായി ഇതും..

Monday 4 October 2010

അന്ത്രുമാന്‍ക്ക...

അന്ത്രുമാന്‍ക്ക...
ചിലര്‍ അങ്ങിനെയാണ്..
അവരുടെ മരണം  നമ്മെ നൊമ്പരപ്പെടുത്തും..
അവര്‍ നമ്മുടെ ആരുമായിരിക്കില്ല, നമ്മുടെ കുടുംബമോ, നമ്മുടെ ബന്ധുവോ, നമ്മുടെ അയല്‍വാസിയോ അങ്ങിനെ അങ്ങിനെ..
ഞാന്‍ പറഞ്ഞു വരുന്നത് , ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു മനുഷ്യനെ കുറിച്ചാണ്, പേര് അബ്ദു റഹിമാന്‍ , ചിലര്‍ അന്ത്രുമാന്‍ എന്ന് വിളിക്കും , ഇനിയും മനസ്സിലാവാത്ത എന്റെ നാട്ടുകാര്‍ക്ക് കോഴി അന്ത്രുമാന്‍ എന്ന് പറഞ്ഞാല്‍ മനസ്സിലാവാതിരിക്കാന്‍ നിങ്ങള്‍  വാണിമേല്‍കാരന്‍ ആവാതിരിക്കണം.
ഇത്രയ്ക്കു ഞങ്ങളുടെ നാട്ടുകാര്‍ക്ക് സുപരിചിതന്‍ ആയ ഈ വ്യക്തി, നാട്ടു മൂപ്പനോ, നാട്ടു കാരണവരോ, രാഷ്ട്രീയക്കാരനോ, സാമൂഹ്യ പ്രവര്‍ത്തകനോ , മത നേതാവോ അല്ല എന്നതാണ് വസ്തുത, ഒരു സാധാരണ മനുഷ്യന്‍ .
എന്റെ ഒക്കെ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ധേഹത്തിന്റെ ശബ്ദാനുകരണം കൊണ്ട് ഞങ്ങളുടെ ഒക്കെ പ്രിയങ്കരന്‍ ആയിരുന്നു അദ്ദേഹം.
പലപ്പോഴും വയലില്‍ പീടികയിലെ മദ്രസയിലേക്ക് പോകുമ്പോള്‍ വഴിക്ക് വെച്ച് സൈകിളില്‍ പോകുന്ന ഇദ്ദേഹത്തിന്റെ രൂപം  ഇന്നും മനസ്സിലുണ്ട്, ഞങ്ങളുടെ ഒക്കെ അടുത്തെത്തുമ്പോള്‍ ഒരു പ്രത്യേക ശബ്ദത്തില്‍  ഹോണടിക്കുകയും,കണ്ടാല്‍ ഒരു ചിരി സമ്മാനിക്കുകയും ചെയ്തിരുന്ന അന്ത്രുമാന്ക്ക, വീട്ടില്‍ പലപ്പോഴും വരാറുണ്ടായിരുന്ന അദ്ദേഹം ചെറിയ കുട്ടികളെ കളിപ്പിക്കാന്‍ വേണ്ടി വിവിധ പക്ഷികളെയും മൃഗങ്ങളെയും കോഴികളെയും അനുകരിക്കാരുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍ മനസ്സിലാക്കിയത് അദ്ധേഹത്തിന്റെ ഈ അനുകരണം കൊണ്ടാണ് അദ്ധേഹത്തെ ഇങ്ങിനെ വിളിക്കുന്നത്‌ എന്നാണ്, പക്ഷെ പിന്നെ അറിയാന്‍ കഴിഞ്ഞു, അദ്ദേഹത്തിന് കോഴിയുടെ കച്ചോടം കൂടി ഉണ്ടായിരുന്നു എന്ന്.
നമ്മള്‍ പറയാറില്ലേ ചിലര്‍ ഒരു സംഭവം ആയിരുന്നു എന്ന്, അങ്ങിനെ ഉള്ള ഒരാളാണ് നമ്മുടെ അന്ത്രുമാനിക്ക.
അദ്ദേഹം ചെയ്യാത്ത ജോലികള്‍ , എന്റെ ജീവിതത്തിലെ ആദ്യത്തെ സൈകിള്‍ വാങ്ങിയത് അധേഹത്തില്‍ നിന്നാണ്, അപ്പോള്‍ അദ്ദേഹത്തിന് സൈകിള്‍ കച്ചോടം ആയിരുന്നു.
അതിനു മുന്‍പേ അദ്ദേഹം വീട്ടില്‍ വന്നിരുന്നത് പഴയ സാധനങ്ങള്‍ വാങ്ങാന്‍ ആയിരുന്നു, പഴയ കുപ്പികള്‍, ബക്കറ്റു, അങ്ങിനെ അങ്ങിനെ..
സ്കൂളിലെ പരീക്ഷകള്‍ കഴിഞ്ഞാല്‍ അദ്ദേഹം വീട്ടില്‍ വന്നിരുന്നത് പഴയ കടലാസുകള്‍ വാങ്ങാന്‍ ആയിരുന്നു, കൂടെ ഉപയോഗിച്ച നോട്ടു ബുക്കുകളും.
അതിനു മുന്‍പേ അദ്ദേഹത്തിന് മുന്‍പ് സൂചിപ്പിച്ച കോഴി കച്ചവടം ഉണ്ടായിരുന്നു, നല്ല നാടന്‍ കോഴികള്‍ കിട്ടാന്‍ പില്കാലതും അദ്ദേഹം തന്നെ ആയിരുന്നു നാട്ടുകാര്‍ക്ക് ശരണം.
ഇതിന്റെ ഒക്കെ കൂടെ അദ്ദേഹം ജീവിതത്തിലെ വലിയ ഒരു ഉത്തരാവദിത്വവും നിറവേറ്റിയിരുന്നു, നാട്ടിലുള്ള ഞങ്ങളില്‍ പെട്ട പലരുടെയും ഖബര്‍ കുഴിക്കുക എന്നത്, നാം ഏറ്റവും ഭയപ്പെടുന്ന, നമ്മെ പേടിപ്പെടുത്തുന്ന ഖബര്‍... അദ്ദേഹം ആയിരുന്നു ഞങ്ങളുടെ ഖബര്‍സ്ഥാനില്‍ പലപ്പോഴും ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്.
ഇങ്ങിനെ ജീവിക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്തിരുന്ന അദ്ദേഹം, ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് എന്ന് നമ്മെ പഠിപ്പിച്ച അദ്ദേഹം , അദ്ദേഹത്തിന് വേണ്ടി മറ്റാരോ കുഴിച്ച ഖബറില്‍ ഇന്ന് അന്ത്യ വിശ്രമം കൊള്ളുന്നു.
ഞാന്‍ തുടക്കം പറഞ്ഞത് പോലെ അദ്ദേഹം എന്റെ ആരുമല്ല, പക്ഷെ ഞങ്ങള്‍ക്ക് എന്തൊക്കെയോ ആയിരുന്നു,..
അദ്ദേഹത്തിന് അദ്ധേഹത്തിന്റെ കുടുംബത്തിനും നമുക്കും ദൈവം പൊറുത്തു തരട്ടെ..

Monday 23 August 2010

റായ്ചല്‍ കൊറി..

പ്രിയപ്പെട്ട അമ്മേ..
ഞാനെങ്ങാനും
നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരികയാണെങ്കില്‍ എനിക്കുറപ്പുണ്ട്, എന്റെ നിശാ സ്വപ്‌നങ്ങള്‍ എന്നെ പേടിപ്പെടുതുമെന്നും,
ഞാന്‍ ഇവിടെ അല്ലാതിരുന്നതിനു കുറ്റ ബോധം ഉണ്ടാവുമെന്നും..
പ്രിയപ്പെട്ട
അമ്മെ..

ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും നല്ല പുണ്യം എന്താണെന്നറിയുമോ, നമ്മുടെ രാജ്യത്ത് ജനിച്ചത്‌ കൊണ്ട് പരോക്ഷമായിട്ടനെങ്കിലും ഞാനും പങ്കാളി ആകേണ്ടി വന്ന, നമ്മുടെ രാജ്യം മുഖ്യ ഉത്തരവാദി ആയ, വളരെ ആസൂത്രിതമായ ഈ ഒരു നശിപ്പിക്കലിനെ എതിര്‍ക്കാന്‍ വേണ്ടി ഇവിടെ വന്നത്..
പ്രിയപ്പെട്ട
അമ്മെ..

ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട സ്ത്രീ, അവരാണ് എന്റെ ഇവിടത്തെ കാര്യങ്ങള്‍ നോക്കുന്നത്,എനിക്ക് ഭക്ഷണം തരുന്നത്, അവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ തീരെ അറിയില്ലെങ്കിലും അവരുടെ ഭാഷയില്‍ അവര്‍ എന്നും നിങ്ങളെപറ്റി ചോദിക്കാറുണ്ട്, അവരെന്നും ഞാന്‍ നിങ്ങളെ വിളിച്ചോ എന്ന് തിരക്കാറുണ്ട്, അവര്‍ എന്നും നിങ്ങളെ വിളിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്..
പ്രിയപ്പെട്ട
അമ്മെ..

ഇന്ന്
രാത്രി ഞാന്‍ ഇവിടെയുള്ള
രണ്ടു കുട്ടികള്‍ക്ക് ഒരു ഹൊറര്‍ സിനിമ കാണിച്ചു കൊടുത്തപ്പോള്‍,അവര്‍ ഒരു തമാശ സിനിമ ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്..


സുഖവാസ കേന്ദ്രത്തില്‍ ഭര്‍ത്താവിന്റെ കൂടെയോ കാമുകന്റെ കൂടെയോ പോയ ഒരു മകള്‍ ദൂരെ ഇരിക്കുന്ന മ്മക്ക് അയച്ച കത്ത് അല്ല ഇത്, നാം ജനിച്ച മുതല്‍ നാം കേള്‍ക്കുന്ന, കഷ്ട്ടപ്പാടിന്റെ നടുവില്‍ കഴിയുന്ന ഫലസ്തീനിലെ വെച്ച് അമേരിക്കക്കാരിയായ റായ്ചല്‍ കൊറിഎന്ന 23 കാരിയായ പെണ്‍കുട്ടി അവരുടെ അമ്മക്ക് എഴുതിയ പല കത്തുകളിലെ വരികള്‍ ആണിത് (http://www.rachelcorrie.org/emails.htm).

ഫലസ്തീനിയുടെ ജീവനും സ്വത്തിനും, നാം നടന്നു പോവുമ്പോള്‍ ചവിട്ടി അരക്കുന്ന പുല്ലിന്റെ വില പോലും കല്‍പ്പിക്കാത്ത സയനിസ്ട്ടു-അമേരിക്കന്‍ ക്രൂരതയുടെ കഥകള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ തയ്യാറായ റായ്ചല്‍ കൊറി എന്നഅമേരിക്കക്കാരിയെ നിങ്ങള്‍ക്കറിയുമോ?
നമുക്കെവിടെ സമയം അല്ലെ?ജീവിതത്തില്‍ സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യ മൃഗങ്ങള്‍ ജീവിക്കുന്ന ഈ ലോകത്ത്, റായ്ചല്‍ കൊറിവ്യത്യസ്തതയാകുന്നതും ഇത് കൊണ്ടാണ്.
നമ്മുടെ നാട്ടില്‍ പാത ഇരട്ടിപ്പിക്കാനും മറ്റും ഭൂമി ഏറ്റെടുക്കുമ്പോള്‍, അതെ ടെഷതോ അല്ലെങ്കില്‍ കുറച്ചു മാറിയോ ഭൂമി കൊടുക്കാം എന്ന് പറഞ്ഞാലും സമരങ്ങളുടെ പൂരം തീര്‍ക്കുന്ന നമ്മള്‍, പിറന്ന മണ്ണില്‍ പകരം ഭൂമി പോയിട്ട്, ജീവിക്കാനുള്ള അവകാശം വരെ കൊടുക്കാതെ, കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ച സയനിസ്ട്ടു ഭീകരതയുടെ ഒരു വലിയ രക്ത സാക്ഷി-അതാണ്‌ റായ്ചല്‍ കൊറി ...

അമേരിക്കയിലെ ഒളിമ്പിയ യൂനിവേര്‍സിറ്റിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി ഗാസയില്‍ എത്തിയതാന് റായ്ചല്‍ കൊറി. ഫലസ്തീനില്‍ ഇസ്രായേലി അധിനിവേശത്തിനെതിരെ ശബിടിച്ചു പലരും മരണപ്പെട്ടിട്ടുണ്ട്, ഫലസ്തീനികള്‍ ആയും അത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരുന്ന മാധ്യമ സുഹുര്തുക്കള്‍ വഴി തെറ്റി വരുന്ന ബോംബുകളാലും,അതിനൊന്നും കയ്യും കണക്കുമില്ല..എന്നാല്‍ ഇന്റര്‍നാഷണല്‍ സോളിടാരിട്ടി മൂവ്മെന്റിന്റെ ഭാഗമായി ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി , പാവപ്പെട്ട ഫലസ്തീനിയുടെ ഭവനം നശിപ്പിക്കാന്‍ വേണ്ടി വന്നു കൊണ്ടിരുന്ന ബുള്‍ഡോസര്‍ഇന് മുന്നില്‍ സ്വയം മനുഷ്യ കവചമായി മാര്‍ച്ച് 16 ഇന് അവര്‍ ലോകത്തോട്‌ വിട പറഞ്ഞു, അല്ലെങ്കില്‍ പറയിപ്പിച്ചു..
ആ മഹതിയുടെ സുഹുര്തുക്കളുടെ വാക്കുകളില്‍, "ബുള്‍ഡോസര്‍ ഒരു ഫലസ്തീനിയുടെ വീട് പൊളിക്കാന്‍ വരികയായിരുന്നു.റായ്ചല്‍ അവരുടെ മുന്നില്‍ ഒരു പാറക്കഷണം ഇട്ടു അതില്‍ നിന്നു. ഞങ്ങള്‍ അടുത്തുണ്ട്,ബുല്ടോസരിന്റെ ശബ്ദം ഞങ്ങളെ പേടിപ്പിച്ചു, എന്നാല്‍ അവള്‍ അവിടെ തന്നെ
നിന്നു.എല്ലാ എതിര്‍പ്പുകളും അവഗണിച്ചു അവര്‍ (സയനിസ്ട്ടു ഭീകരരായ ബുള്‍ഡോസര്‍ ഡ്രൈവര്‍) അവരുടെ മുകളിലൂടെ കയറ്റി ഇറക്കി, ഒരു പ്രാവശ്യമല്ല, രണ്ടു വട്ടം.തല മുഴുവന്‍ തകര്‍ന്നു, ശരീരം തവിട് പൊടിയായി, ജീവന്റെ അംശം ബാക്കിയാക്കിയിട്ടാണ് ആ ദുഷ്ട്ടന്മാര്‍ പോയത് , ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും, വഴി മദ്ധ്യേ..." ആ സുഹുര്തിനു കരച്ചില്‍ നിയന്ത്രിക്കാനാവുന്നില്ല.
സ്വന്തം രാജ്യത്തിന്റെ പതാക കത്തിച്ചു കൊണ്ട്, അമേരിക്കയുടെ ഇസ്രയേല്‍ വിധേയത്വതിനെതിരെ ശബ്ദിച്ചു തുടങ്ങിയ ആ ധീരയെ, ഒടുവില്‍ ആ പതാക തന്നെ പുതപ്പിച്ചു കൊണ്ടാണ് ഫലസ്തീനികള്‍ യാത്ര ആക്കിയത്..ഒരു പക്ഷെ ഫലസ്തീനികള്‍ ബഹുമാനത്തോടെ അമേരികന്‍ പതാക വഹിച്ചത്, ആ പതാക അവരുടെ മൃത ശരീരത്തില്‍ പൊതിഞ്ഞപ്പോള്‍മാത്രം ആയിരിക്കും
ലോകത്തെ മുഴുവന്‍ ഫലസ്തീനികളുടെയും ശബ്ദമായി മാറി , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തുള്ള മുഴുവന്‍ സയനിസ്സ്ട്ടു- സാമ്രാജ്യത്വ ഭീകരരുടെയും പേടി സ്വപ്നമായി മാറി, തനിക്കു നേരെ വന്ന ബുള്‍ഡോസര്‍ഇന്റെ മുന്നില്‍ ധീരതയോടെ മരണത്തെ നേരിട്ട ധീരവനിത.
നാഴികക്ക് നാല്‍പതു വട്ടം പ്രകടനങ്ങളും പോസ്റ്ററുകളും എഴുതുന്നതല്ല , എന്നെ പോലെ ബ്ലോഗ്ഗില്‍ പോസ്റ്റു ചെയ്യുന്നതല്ല ഫലസ്തീനിലെയും ലോകത്തിലെയും പീധിതരോടുള്ള യഥാര്‍ത്ഥ ഐക്യ ധാര്‍ദ്യം എന്ന് നമ്മെ പഠിപ്പിച്ച, നമ്മെ ഓര്‍മ്മിപ്പിച്ച ആ ധീരവനിത..
ഒരു മുസ്ലിം അല്ലാതിരുന്നിട്ടും അവര്‍ക്ക് വേണ്ടി ശബ്ദിച്ച വിപ്ലവകാരി...
ഇത് കൊണ്ട് തനിക്കു എന്ത് കിട്ടുമെന്ന് നോക്കിയല്ല മാനവതക്ക് വേണ്ടി ശബ്ടിക്കേണ്ടത് എന്ന് നമ്മെ വീണ്ടും ഓര്‍മ്മിപ്പിച്ച സഹോദരി..
അവരെ പറ്റി ഞാന്‍ ആദ്യമായി കേട്ടത്, ഇവിടെയുള്ള ഒരു ഫലസ്തീനിയില്‍ നിന്നാണ്, അവളെ പറ്റി പറയുമ്പോള്‍, അദ്ദേഹം വികാരഭരിതന്‍ ആയിരുന്നു..
അദ്ദേഹം ചോദിക്കുന്നു നമ്മോടു, നിങ്ങള്ക്ക് അവിടെ വന്നു ഞങ്ങളെ രക്ഷിക്കാന്‍ ആയില്ലെങ്കിലും, സ്വന്തത്തിനു വേണ്ടി മണിക്കൂറുകള്‍ ദൈവത്തിനോട് പ്രാര്തിക്കുമ്പോള്‍, അതില്‍ കുറച്ചു നിമിഷം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച് കൂടെ എന്ന്?
പറ്റില്ലേ നമുക്ക്, മനുഷ്യര്‍ക്ക്‌, ഈ മൃഗങ്ങളില്‍ നിന്നു ഫലസ്തീനികളെ രക്ഷിക്കാന്‍..
നാം എവിടെയാണ്..?
എത്ര കാലം നമ്മുടെ ജീവിതം..?
ഈ പുണ്യമാസത്തില്‍ എങ്കിലും വേണ്ടേ ഒരു പുനര്‍ വിചിന്തനം?
നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകള്‍ സാധാരണ അവരുടെ രക്ത സാക്ഷി മനടപത്തില്‍ കോരിയിടുന്ന ഒരു വാചകം ഉണ്ട്, അത് ഒന്ന് മാറ്റി എഴുതിയാല്‍..
"മരിക്കുന്നെങ്കില്‍ അത് രക്ത സാക്ഷി ആയി"
ഈ ധീരത നമുക്കൊരു ഉള്ക്കരുതാകട്ടെ..

ലീഗേ..ഈ മൗനം ലജ്ജാവഹം...



ഒരുറച്ച ലീഗ് അനുഭാവി ആയിക്കൊണ്ട്‌ തന്നെ പറയട്ടെ,
ഇന്നത്തെ ഈ നേതാക്കളുടെ മൗനം ലീഗിന്റെ മഹത്വത്തിന് ഏറ്റ ഏറ്റവും വലിയ നാണക്കേട്‌ തന്നെ..
എന്തിനാണീ മൗനം..
ആരെ ബോധിപ്പിക്കാന്‍ , എന്ത് ബോധിപ്പിക്കാന്‍ ..?
ഒമ്പതര വര്ഷം..
ഒരു മനുഷ്യന്റെ ജീവിതത്തില്‍ , ആ വര്‍ഷത്തിനു, അല്ലെങ്കില്‍ നിമിഷങ്ങള്‍ക്കുള്ള പ്രാധാന്യം അറിയാത്തവര്‍ അല്ലല്ലോ, ലീഗിന്റെ തലപ്പത്തുള്ളവര്‍.
തീപ്പൊരി പ്രസംഗത്തിന്റെ പേരില്‍ കുറെ യുവാക്കളെ വഴി തെറ്റിച്ചു വെങ്കിലും, ചെയ്യാത്ത കുറ്റത്തിന് എന്ന് പിന്നീടു കോടതി തന്നെ പറഞ്ഞ , ഒമ്പതര വര്ഷം..
ഒരു കാലുമായി, വിട്ടുമാറാത്ത രോഗങ്ങളുമായി ഒരു മനുഷ്യന്റെ ജീവിതം ഒമ്പതര വര്ഷം ജയിലില്‍ ഇട്ടു നശിപ്പിച്ചിട്ടും, ഒരു ക്ഷമാപണം പോലും പറയാന്‍കൂട്ടാക്കാത്ത ഭരണ കൂടം..
ആ ഒമ്പതര വര്ഷം തിരിച്ചു നല്‍കാന്‍ ഒരു ഭരണ കൂടത്തിനും കഴിയില്ല, ശരി തന്നെ..
എന്നാല്‍ ക്ഷമ എന്ന ഒരു വാക്ക്, ഒരു നഷ്ട്ട പരിഹാരം..
ലജ്ജിക്കുന്നു ഈ ഭരണ കൂടാതെ ഓര്‍ത്തു.
എന്നിട്ടരിശം തീരഞ്ഞവരാ പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന് കുഞ്ഞന്‍ നമ്പ്യാര്‍ പാടിയത് പോലെ,
പുറത്തു വന്ന ദിവസം മുതല്‍ ഭരണ കൂടാ കഴുകന്മാരും, അവരുടെ പിണിയാളുകളും അദ്ദേഹത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുകയായിരുന്നു, രാഞ്ചിയെടുക്കാന്‍ ..
ഒടുവില്‍, മുന്‍പ് ഭരണ കൂടാ നേട്ടമായി പാടിയവര്‍ തന്നെ, വീണ്ടും ..അതും കൂടെ നിന്ന് കഴിയുന്നിടത്തോളം, രക്തം ഊറ്റി കുടിച്ചതിനു ശേഷം..
അവര്‍ പിന്നെ അങ്ങിനെ ആണ് എന്ന് വെക്കാം..
മുസ്ലിംകള്‍ എന്ന് പറയുമ്പോള്‍ തന്നെ , കലി വരുന്ന മുഖ്യനടക്കമുള്ളവര്‍ ഒരുപാട് ഉദാഹരണം..
എന്നാല്‍ നമ്മുടെ ലീഗിനെന്തു പറ്റി..?
സമുദായത്തിന് പൊതു പ്രശ്നങ്ങള്‍ വരുമ്പോള്‍, എല്ലാവരും ഒരുമിക്കണം (തീര്‍ച്ചയായും തീവ്രവാദികളും, അതിന്റെ വിത്തിട്ടവരും നമുക്ക് വേണ്ട ) എന്ന് പറയുന്ന ലീഗ്, പൂര്‍വ്വ കാലത്തെ തെറ്റില്‍ നിന്ന് മടങ്ങി, നല്ല രീതിയില്‍ ജീവിക്കുന്ന ഒരു മുസ്ലിമിനെ, ഭരണകൂട ഭീകരന്മാര്‍ ആക്രമിക്കുമ്പോള്‍, ആ ഒരു കുടുംബത്തെ നശിപ്പിക്കാന്‍ ശ്രമിക്കമ്പോള്‍, അവര്‍ തങ്ങളുടെ പാര്ടിക്കാര്‍ അല്ല എന്ന് കരുതി മിണ്ടാതിരിക്കുക എന്നതല്ല ഞാന്‍ മനസ്സിലാക്കിയ,ഇസ്മായീല്‍ സഹിബടക്കമുള്ള മഹാന്മാര്‍ വളര്‍ത്തിയ ലീഗിന്റെ ലക്‌ഷ്യം..
സമുടായതിലുള്ളവനും, അല്ലാത്തവനും ആയ പീധിതട്ന്റെ കൂടെ ഉണ്ടായിരുന്ന ഈ പാര്‍ട്ടി, ആര്‍ക്കൊക്കെയോ വേണ്ടി ഇപ്പോള്‍ ഓശാന പാടുന്നു..
മദനിയുടെ മാത്രം തെറ്റാണോ, യുവാക്കള്‍ തീവ്ര വാദത്തിലേക്ക് വഴി മാറിയത്..
യൂത്ത് ലീഗിന്റെ അന്നത്തെ നേതാക്കന്മാര്‍ ആയിരുന്ന മുനീര്‍ സാഹിബും, കെ ടി ജലീലും അടക്കമുള്ളവര്‍ യുവാക്കളെ നിഷ്ക്രിയമാക്കിയതല്ലേ, കേരളത്തില്‍ തീവ്ര വാദം വളരാന്‍ മറ്റൊരു കാരണം..
അപ്പോള്‍ പ്രതികള്‍ ആക്കപ്പെടെണ്ടാവര്‍ അവരും കൂടി അല്ലെ?
എന്നിട്ടൊരു വാക്കും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന്..
ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബു, ഷാജി സാഹിബു..
മുഴുവന്‍ ബഹുമാനത്തോടും കൂടി ചോദിക്കട്ടെ , നിങ്ങളീ പറഞ്ഞ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നത് ,
ഒരു 5 വര്ഷം പിന്നിലെക്കൊന്നു നോക്കി പറയാമോ ..?
കേരളത്തിലെ തെരുവോരങ്ങളില്‍, കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ, ഒരു ഇല്ലാ കഥയുടെ പേരില്‍ കംമ്യൂനിസ്ട്ടു മാക്രികളും, ഇസ്ലാമിന്റെ പേരിലെ അനിസ്ലാമികളും ഉറഞ്ഞു തുള്ളിയപ്പോള്‍, കരിപ്പൂരില്‍ തുടങ്ങിയ ലീഗിന്റെ പ്രതിരോധം..
എന്തെ അന്നൊന്നും നിയമത്തെ അതിന്റെ വഴക്ക് വിടാതിരുന്നത്?
എന്തിനായിരുന്നു, തൊണ്ട പൊട്ടുമുച്ചത്തില്‍ താങ്കള്‍ തെരുവുകളില്‍ പ്രതിരോധം തീര്‍ത്തത്?
ലീഗിന്റെ നേതാക്കള്‍ക്ക് മാത്രം ഒരു ന്യായവും അല്ലാത്തവര്‍ക്ക് മറ്റൊന്നുമോ?
ഒരപേക്ഷയുണ്ട്..
അത്യധികം, രോഗത്താല്‍ കഷ്ട്ടപ്പെടുന്ന ആ മനുഷ്യന്‍, തിരിച്ചു വരുമെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ലാത്ത, ആ ജയിലറകളില്‍ നിന്നും മരണപ്പെട്ടാല്‍, ദയവു ചെയ്തു സാന്ത്വന വാക്കുമായി, അനവാര്‍ശേരിയില്‍ പോകരുത്..
കാരണം അതിനുള്ള അവകാശം നിങ്ങള്ക്കില്ല എന്നത് തന്നെ, മാത്രമല്ല, ലീഗ് നേതാക്കള്‍ മദനിയോട്‌ ചെയ്യുന്ന ഇതുവരെ ചെയ്തതിനെക്കാള്‍ വലിയ ക്രൂരതയാവും അത്..

Friday 5 March 2010

അതെ മിസ്റ്റര്‍ എ.ആര്‍, നിങ്ങള്‍ പറഞ്ഞതാണ് ശരി

ജ.ഇ പത്രത്തില്‍ ,സ്ഥാനമാനതിനു വേണ്ടി സ്വന്തം സഹോദരനെ പോലും തള്ളി പറഞ്ഞ എ ആറിന്റെ ലേഖനം ,അതെഴുതിയ ശേഷം അദ്ദേഹം തന്നെ ഒരാവര്‍ത്തി മനസ്സിരുത്തി വായിച്ചെങ്കില്‍, ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തന്നെ മടിക്കുമായിരുന്നു.അല്ലെങ്കില്‍ ഒരു കണ്ണാടിക്കു മുന്നില്‍ നിന്ന് ഒരാവര്‍ത്തി വായിച്ചാല്‍ താന്‍ ഈ പറഞ്ഞതൊക്കെ തന്നെയും തന്റെ പ്രസ്ഥാനത്തെ കുറിച്ചുമായിരുന്നു എന്ന് മനസ്സിലാകുമെന്നാണ് ഞാന്‍ കരുതുന്നത്.
രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം തെന്റെ ലേഖനം തുടങ്ങുന്നത്.മതത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ഏകദേശം അമ്പതു വര്ഷം ശ്രമിച്ചിട്ടും കഴിയാത്ത ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതും ഈ ഒരു കാരണത്തിന്റെ അടിസ്ഥാനത്തില്‍ ആവുമല്ലോ.വിശ്വാസ്യത , നീതിബോധം , സാമാന്യ മര്യാദ, സത്യ സന്ധത തുടങ്ങിയ നല്ല സ്വഭാവങ്ങള്‍ ഒന്നും തന്നെ തങ്ങളുടെ പ്രവര്‍ത്തിയില്‍ തൊട്ടു തീണ്ടിയില്ലാത്ത രാഷ്ട്ര്രയത്തിലേക്ക്(?) ഏറ്റവും പറ്റിയ വിഭാഗമാണ്‌ ഇക്കൂട്ടര്‍.മുതലാളിത്വതിനും സാമ്രാജ്യത്വതിനുമെതിരെ പൊരുതുന്ന വിഭാഗമാണ്‌ ഇടതു പക്ഷം എന്ന് പറഞ്ഞു കഴിഞ്ഞ നിയമ സഭയിലേക്കും, പിന്നീടു നടന്ന ലോക സഭയിലേക്കും അതിനിടയില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത ഇവര്‍ ഇന്ന്, അതെ ഇടതു പക്ഷത്തിനെതിരെ സംസാരിക്കുന്ന കാണുമ്പോള്‍ ഇവരുടെ വാക്കിലെ, പ്രവൃത്തിയിലെ വിശാസ്യത ചോദ്യം ചെയ്യപ്പെടുന്നു.തങ്ങളുടെ ജോലി നിര്‍വഹണത്തിന് വന്ന പോലീസുകാരെ ചാണകം വെള്ളം കൊണ്ടും ചൂല് കൊണ്ടും സ്വീകരിച്ച ഇവരുടെ സാമാന്യ മര്യാദ നമുക്ക് ഊഹിക്കാം (ഇതിന്നര്‍ഥം കിനാലൂര്‍ പ്രക്ഷോഭം തെറ്റായിരുന്നു എന്നല്ല.ഇസ്ലാമില്‍ ലക്‌ഷ്യം മാത്രം നന്നായാല്‍ പോരാ, മാര്‍ഗ്ഗവും നന്നാവണം .) പത്ര മാധ്യമങ്ങളെ സഖാവ് പിണറായി വിമര്‍ശിക്കുന്ന കലി തുള്ളിയ ഇവര്‍, തങ്ങളുടെ എഡിറ്ററുടെ ലേഖനത്തിലെ ആദ്യ ഭാഗത്തിലെ ഇത്രയും തരം താണ മാധ്യമ വിമര്‍ശനത്തെ കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്.സ്വന്തം പത്രം ചെയ്തുകൂട്ടിയ പിഴച്ചു പോക്കുകളെ കുറിച്ചുള്ള ചിന്തകളായിരിക്കും അദ്ധേഹത്തെ കൊണ്ട് ഇങ്ങിനെ ഒക്കെ പറയിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ ലേഖനത്തിലെ മൂന്നും നാലും ഖണ്ഡിക വായിക്കുമ്പോള്‍ തോന്നുന്ന വികാരം...2006 ഇല്‍ അധികാരത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വരുമ്പോള്‍ ,സ്വപനം കണ്ടത് ഇടതു പക്ഷം മാത്രമായിരുന്നോ? കൂടെ ഒരുപാട് നിങ്ങളും കണ്ടതല്ലേ.?ലീഗിനെ കുറെ പഴി പറഞ്ഞു ഇടതു പക്ഷത്തിന്റെ കൂടെ കൂടി, ബംഗാളാകാന്‍ പോകുന്ന കേരളത്തില്‍ സുഖമായ ഒരു ഭരണത്തിന്റെ തണല്‍, വഖഫ് ബോര്‍ഡിലും, ഹജ്ജു കമ്മിറ്റി അടക്കമുള്ള മേഖലയിലും സ്ഥാനം, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടതിന്റെ പിന്തുണ, എ ആറിനൊരു എം എല്‍ എ സ്ഥാനം, ഹമീട് വാണിമേലിനൊരു എം പി സ്ഥാനം, ആരിഫലി സാഹിബിനൊരു മന്ത്രി സ്ഥാനം...എന്തൊക്കെ കണ്ടു. ഒടുവില്‍ മൂന്നാം നാള്‍ കോടിയേരിയുടെ പോലീസ് ഹിറ സെന്ററില്‍ ഒരു ഉരുള്‍ പൊട്ടല്‍ നടത്തിയിട്ട്ടും നിങ്ങള്‍ സ്വപ്ന ലോകത്ത് തന്നെ ആയിരുന്നു. നിങ്ങളീ പറഞ്ഞ ബേബി എന്ന ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയത് പോലെ ആക്കിയത് ലോക സഭ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു, മന്ത്രിമാരുടെ മക്കള്‍ അഴിഞാടിയത് ലോക സഭ തെരഞ്ഞെടുപ്പിന് ശേഷം ആയിരുന്നില്ല, മന്ത്രിമാരും സഖാക്കളും സുഖ ലോലുപതയിലും ശീതികൃത മുറികളിലും കഴിഞ്ഞത് ഇന്നലെ ആയിരുന്നില്ല,സഖാക്കള്‍ തമ്മില്‍ തല്ലു തുടങ്ങിയത് ത്വലാഖു ചൊല്ലിയതിനു ശേഷം ആയിരുന്നില്ല,പത്ര മാധ്യമങ്ങളുടെ തന്തക്കു വിളി തുടങ്ങിയത് കിനാലൂര്‍ സംഭവത്തിന്‌ ശേഷം പിണറായി സഖാവ് നിങ്ങളെ വിളിച്ചത് മുതല്‍ മാത്രം ആയിരുന്നില്ല, സഖാവ് അഴിമതിയില്‍ പെട്ടതും താങ്കള്‍ ലേഖനം എഴുതുന്നതിന്റെ അന്നായിരുന്നില്ല, ഈ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ട് സൂര്യന്‍ എത്രയോ തവണ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ തവണ അതിന്നു ശേഷം തെരഞ്ഞെടുപ്പു നടക്കുകയും നിങ്ങള്‍ അവരെ തുനക്കുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ ഇപ്പോള്‍ നമ്മുടെ എ ആറിനു ഇതൊക്കെ തോന്നി തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് കൂടിയാണ് ഞാന്‍ പറഞ്ഞതും, ഇവരുടെ സത്യ സന്ധത , മാന്യത, വിശ്വാസം, മിസ്റ്റര്‍ എ ആര്‍, നിങ്ങള്‍ പറഞ്ഞതാണ് ശരി, നിങ്ങള്ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം.

ഇനി ഇടതു പക്ഷം നിങ്ങള്‍ക്കെതിരെ തിരിയുന്നത്, അത് വര്‍ഗീയ കാര്‍ഡു ഇറക്കാനാണ് എന്ന തിരിച്ചറിവ് എന്ന് മുതലാണ്‌ താങ്ങള്‍ക്കും താങ്കളുടെ മഹാ പ്രസ്ഥാനത്തിനും തോന്നി തുടങ്ങിയത്?

ഞാന്‍ കരുതിയത്‌ കേരളത്തിലെ രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രെസ്സിനോലും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നവര്‍ വേറെ ഇല്ല എന്നാണ്, എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു, നിങ്ങളുടെ മുന്നില്‍ അവരൊന്നും ഒന്നുമല്ല എന്ന്.വിശ്വസിക്കാന്‍ വയ്യാത്ത എസ്‌ എന്‍ ഡി പിയുടെ കൂടെ കൈകോര്‍ത്തു നിങ്ങള്‍ നടത്തിയ സമരങ്ങള്‍ മറക്കണ്ട.ഇടതു പക്ഷം എസ്‌ എന്‍ ഡി പിയെ പോലെ തന്നെ, എന്‍ എസ്‌ എസ്സിനെ പോലെ തന്നെ നിങ്ങളെയും ഒരുപാട് സുഖിപ്പിചില്ലേ, അല്ലെങ്കില്‍ ആ സുഖങ്ങള്‍ക്ക് വേണ്ടി നിങ്ങളും ഇടതുപക്ഷത്തിന്റെ ചെരുപ്പ് ചുമന്നില്ലേ?നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നാമാരും വിമര്‍ശിക്കുന്നില്ല, എന്നാല്‍ അന്ന് തന്നെ ഇവരെ അറിയുന്നവര്‍ പറഞ്ഞിരുന്നു, ഇതൊക്കെയും അവര്‍ ചെയ്യുന്നത്, ജനങ്ങള്‍ നന്നായിരിക്കണം എന്ന് കരുതി മാത്രമല്ല എന്ന്, കൂടെ അവരുടെ ഹിഡന്‍ അജന്‍ഡ നടപ്പിലാക്കാന്‍ കൂടി ആണ് എന്ന്.രാഷ്ട്ര്രയത്തിലേക്ക് ഇറങ്ങുമ്പോള്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍, അതില്‍ കൂടുതല്‍ ഇവര്‍ വല്ലതും ഉദ്ധേഷിച്ചുവോ എന്നുള്ളത് ഇനിയും നാം കാണാന്‍ പോകുന്നതെ ഉള്ളൂ.
പിന്നെ ഉള്ളത് ജ ഇ യുടെ ലക്ഷ്യങ്ങളാണ് , അത് ദൈവ രാജ്യമോ, പ്രവാചക ഭരണമോ അല്ല എന്നത് നമുക്കൊക്കെ അറിയാം, അതൊന്നും ഇവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഇവിടെ നടക്കാന്‍ പോകുന്നില്ല എന്നത് മുസ്ലിംകള്‍ക്ക് അറിയാം.ജ ഇയെ ഇന്ന് ഇടതു പക്ഷം തള്ളി പറയുന്നത് അവര്‍ പറഞ്ഞത് പോലെ ദൈവ രാജ്യം കൊണ്ട് വരും എന്ന പേടി കൊണ്ടോ, അവര്‍ക്ക് തങ്ങളേക്കാള്‍ വിദേശ പണം കിട്ടുന്നത് കൊണ്ടോ അല്ല എന്നത് ഏതു ജ ഇ കാരനും അറിയാം.അതെ പോലെ തന്നെ ജ ഇ ഇടതു പക്ഷത്തെയും അതിന്റെ നേതാക്കളെയും തള്ളി പറയുന്നത് പാര്‍ട്ടി സഖാവ് അഴിമത് കേസില്‍ പെട്ടത് കൊണ്ടോ, മന്ത്രിമാരുടെ ശീതീകൃത മുരികളിലുള്ള വാസം കൊണ്ടോ അല്ല എന്നതും ഏതു ജ ഇ കാരനും അറിയാം.2006 ഇലും 2009 ഇലും പിന്നീടു നടന്നതും, അതിന്നിടയില്‍ നടന്നതുമായ തെരെഞ്ഞെടുപ്പിലുമൊക്കെ തന്നെയും ഇടതു പക്ഷത്തിനു പരസ്യമായ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെയും ഇതൊക്കെയും ഉണ്ടായിരുന്നുവല്ലോ.അന്ന് ഇടതു പക്ഷത്തിനെ വാനോളം പുകഴ്ത്തിയ ഇവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതും അതൊക്കെ കൊണ്ട് തന്നെ ആണ്.
ഇങ്ങിനെ ഒക്കെ ആരെയും ബോധ്യപ്പെടുതാനാകാത്ത ന്യായങ്ങള്‍ ചൊല്ലി ഇടതു പക്ഷത്തെ കുറ്റപ്പെടുത്തിയാല്‍, ഇവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടുമോ, അല്ലെങ്കില്‍ മിന്നുന്ന പ്രകടനം നടത്തുമോ എന്നതാണ് ചോദ്യം.ഇ എം എസ്സിനെ പോലെ പാര്‍ട്ടി അണികള്‍ക്ക് അനിഷേധ്യനായ നേതാവല്ല പിണറായി എന്ന തിരിച്ചറിവ്, എന്ന് മുതലാണ്‌ നിങ്ങള്ക്ക് വന്നത്.പാര്‍ട്ടിയുടെ രണ്ടു കാലഘട്ടത്തെ താര തമ്യം ചെയ്യുന്ന ഇവരോട് ഒരു ചോദ്യം , നിങ്ങളുടെ അഭിപ്രായത്തില്‍ 1987 ഇലെ പാര്‍ട്ടിയാണോ നല്ലത്, അല്ലെങ്കില്‍ ഇന്നത്തെതോ . 1987 ഇലെ പാര്‍ട്ടിയെ കുറിച്ച് ഒരേ ലേഖനത്തില്‍ തന്നെ രണ്ടു അഭിപ്രായം പറയാന്‍ മാത്രം, മിസ്റ്റര്‍ എ ആര്‍ താങ്കളുടെയും താങ്കളുടെ പാര്‍ട്ടിയുടെയും തൊലിക്കട്ടി അപാരം തന്നെ.കേന്ദ്രത്തിന്റെ വികസനത്തിന്റെ മാതൃകയെ പറ്റി പുകഴ്ത്താന്‍ താങ്കള്‍ക്ക് ഒരു മടിയും ഇല്ലേ.അതെ സര്‍ക്കാര്‍ വരാതിരിക്കനല്ലേ നിങ്ങള്‍ ഇബാദത് നടത്തിയതും.
മുസ്ലിം ലീഗിന്റെ നേതൃത്വം ചെയ്ത ഒരബദ്ധതെയും അണികളോ , നേതൃത്വമോ അനുകൂലിക്കില്ല. താങ്കള്‍ പറഞ്ഞതാണ് ശരി, ലീഗിലെ ബഹുഭൂരി ഭാഗത്തിനും, മുസ്ലിമ്കളിലെ ബഹുഭൂരി ഭാഗത്തിനും, ജ ഇ എന്നത് തീവ്ര വാദത്തിനു ജന്മം നല്‍കിയ ഒരു പിതാവിന്റെ പുത്രനും, അതിന്റെ വാഹകരും ആണ്.അത് കൊണ്ട് തന്നെ, സമുദായത്തിന്റെ കാര്യത്തില്‍ ആണെങ്കിലും, രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും , നിങ്ങളുമായി വേദി പങ്കിടരുത് എന്നത് തന്നെയാണ് അഭിപ്രായവും. അന്തസ്സോടു കൂടി ലീഗ് ഇനി ഒരു ചര്‍ച്ചയിലും ഇക്കൂട്ടരെ വിളിക്കില്ല എന്ന് പറയേണ്ടി ഇരിക്കുന്നു. അതെ പോലെ തന്നെ ഇത്രയൊക്കെ നിങ്ങളും വിമര്‍ശിക്കുന്ന, അതിന്റെ കുറ്റങ്ങള്‍ മാത്രം പറയുന്ന നിങ്ങള്‍ ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി വിളിക്കുമ്പോള്‍ നാണമില്ലാതെ പോകുന്നത് എങ്ങിനെയാണ് ന്യായീകരിക്കാന്‍ പറ്റുന്നത് എന്ന് കൂടി അറിയാന്‍ താല്പര്യം.

മാധ്യമത്തിനു അത്രയധികം സ്വാധീനം ഉണ്ട് എന്നത് ഇപ്പോഴാണ് അറിയുന്നത്. ലീഗ് ഒരിക്കലും നിങ്ങള്‍ക്കുണ്ട്‌ എന്ന് പറയുന്ന സ്വാധീനം വിദേശ പണം കൊണ്ട് മാത്രമാണ് എന്ന് അഭിപ്രായമുല്ലവരല്ല. നിങ്ങള്‍ നിങ്ങളുടെ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ പറഞ്ഞു പോയത് പോലെ പിഴച്ചു പോകാന്‍ വേണ്ടി നിങ്ങള്‍ എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍, സിനിമയെ പോലും വെല്ലുന്ന രീതിയില്‍ നിങ്ങള്‍ നല്‍കുന്ന ആനന്ദം (പെണ്‍വാണിഭ ആരോപണം മുതല്‍, ജെ ഡി റ്റി ...)അതൊക്കെ തന്നെയാണ്, എല്ലാ മാധ്യമങ്ങള്‍ക്കും സ്വാധീനം കിട്ടാന്‍ കാരണം.എന്നാല്‍ ലീഗിന്റെ ചന്ദ്രിക, തുടങ്ങിയത് മുതല്‍ കടത്തില്‍ പോകുന്നത്, നിങ്ങളെ പോലെ വിദേശ പണം കിട്ടാത്തത് കൊട്നും, നിങ്ങള്‍ നല്‍കുന്ന പോലെയുള്ള ആനന്ദം നല്‍കാത്തത് കൊണ്ടും കൂടിയാണ്.അത് മറക്കണ്ട .
അതെ മിസ്റ്റര്‍ എ ആര്‍...നിങ്ങള്‍ വിശദീകരിച്ചത് പോലെയാണ് കേരള രാഷ്ട്രീയമെങ്കില്‍ നിങ്ങള്‍ പറഞ്ഞതാണ് ശരി, നിങ്ങള്ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം..







കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി | എ.ആര്‍


രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്‌വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിന്നുപിഴക്കണമല്ലോ. എല്ലാവരും നേരും നെറിയും ആര്‍ജവവും കാണിച്ചാല്‍ മാധ്യമപ്പട ആപ്പീസ്‌പൂട്ടി കാശിക്ക് പോവേണ്ടിവരും. വിനോദാവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കും ഇതൊരാവശ്യമാണ്. സിനിമാവ്യവസായം വന്‍പ്രതിസന്ധി നേരിടാന്‍ ഒരു കാരണം ചാനല്‍ചര്‍ച്ചകള്‍ കൂടിയാണ്. അതിന്റെ അഡിക്റ്റുകളായി മാറിയ പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് മുഖംതിരിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന 'ചെറിയ സംഘടന'യെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണ് നടപ്പുവാരത്തിലെ കേരളരാഷ്ട്രീയം. മുമ്പുതന്നെ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ആ ന്യൂനപക്ഷത്തിലെ ഏറ്റവും ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന കാര്യത്തില്‍ സി.പി.എമ്മും മുസ്‌ലിംലീഗും ജമാഅത്ത് സ്‌പെഷലിസ്റ്റുകളായ മതേതര ബുജികളും ഏകാഭിപ്രായക്കാരാണ്. പിന്നെ എന്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയവും മാധ്യമ ലോകവുമാകെ ജമാഅത്തിനു ചുറ്റും കറങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നുകില്‍ തലക്ക് വട്ടുപിടിച്ചതുകൊണ്ട്, അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ലാത്തതുകൊണ്ട് എന്നല്ലാതെ ഉത്തരമില്ല. ഏതുനിലക്കും അതിന്റെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ജമാഅത്തിന് ഒരു തെറ്റിദ്ധാരണയുമില്ല. അവകാശവാദവുമില്ല. വന്‍ വിവാദമുയര്‍ത്താവുന്ന എന്തെങ്കിലും തീരുമാനമോ നടപടിയോ സമീപദിവസങ്ങളിലായി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല. ഉരുള്‍പൊട്ടിയതും ഹിറാസെന്ററിലല്ല. പിന്നെ എന്തുണ്ടായി?

സി.പി.എം കേരളത്തില്‍ അഭൂതപൂര്‍വമോ അത്യപൂര്‍വമോ ആയ പ്രതിസന്ധിയെ നേരിടുന്നു. 2006ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോള്‍ അതിരുകളില്ലാത്ത സ്വപ്‌നങ്ങളുണ്ടായിരുന്നു പാര്‍ട്ടിക്ക്. രണ്ടാം പശ്ചിമബംഗാളാവുകയാണ് കേരളം. മൂന്ന് പതിറ്റാണ്ടിലധികം ഭരണത്തിലിരിക്കാന്‍ സാധിച്ച ബംഗാളിനെപ്പോലെ കേരളവും ശാശ്വതമായി ഇടതുഭരണത്തിലമരാന്‍ പോവുന്നു എന്നായിരുന്നു കണക്കുകൂട്ടല്‍. തിളക്കമേറിയ ഈ വിജയത്തിന് മുഖ്യകാരണമായത് മുസ്‌ലിം ന്യൂനപക്ഷവോട്ടുകളാണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശുഭപ്രതീക്ഷകളെപ്പോലും അമ്പരപ്പിച്ച് മലബാറിലെ, മലപ്പുറംജില്ലയിലെ മുസ്‌ലിംകള്‍ മുസ്‌ലിംലീഗിനെ കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെയും എ.പി സുന്നികളുടെയും അനുകൂലനിലപാടാണ് പാര്‍ട്ടിയെ സഹായിച്ചതെന്ന് നേതൃത്വം സമ്മതിക്കുകയും ചെയ്തു.

ഭരണത്തിന്റെ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ പക്ഷേ, സ്ഥിതിയാകെ അട്ടിമറിഞ്ഞിരിക്കുന്നു; സ്വപ്‌നങ്ങള്‍ കരിഞ്ഞിരിക്കുന്നു. ആശങ്കയും നൈരാശ്യവുമാണ് നേതൃത്വത്തെ ഭരിക്കുന്നത്. പാര്‍ട്ടിയില്‍ മൂര്‍ഛിച്ച വിഭാഗീയത ഭരണയന്ത്രത്തെ നിശ്ചലമാക്കി. ബൂര്‍ഷ്വാജന്യരോഗങ്ങള്‍ പാര്‍ട്ടിയെ ആമൂലാഗ്രം ഗ്രസിച്ചു. അഴിമതിയും മക്കള്‍പ്രേമവും സുഖലോലുപതയും നേതാക്കളെ വെറുക്കപ്പെട്ടവരുടെ കൊട്ടാരങ്ങളിലാണെത്തിച്ചത്. ജനകോടികളുടെ വിയര്‍പ്പില്‍വളര്‍ന്ന പാര്‍ട്ടിക്ക് കോടികളുടെ കോണ്‍ക്രീറ്റ്‌സൗധങ്ങളില്‍ ശീതീകൃത മുറികളിലല്ലാതെ ഉറങ്ങാന്‍ വയ്യെന്നായി. സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഒഴുക്കിയ മഷിയും നേതാക്കളെ നോക്കി പരിഹസിച്ചു. എസ്.എന്‍.സി ലാവലിന്‍ കേസ് സമനില തെറ്റിച്ചു. പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചവരെ ചെവിക്കുന്നിക്ക് പിടിച്ചുപുറത്താക്കി. പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളുടെ തന്തക്ക് വിളിച്ചു. നിസ്സാരവിമര്‍ശങ്ങളോട് പോലും ഭ്രാന്തമായാണ് പ്രതികരിച്ചത്. പി.ബി പലവട്ടം കര്‍ക്കശമായി ഇടപെട്ടെങ്കിലും ഓടക്കുഴലിലിട്ട വളഞ്ഞ വാല്‍ നിവര്‍ന്നില്ല. കരിമ്പിന്‍തോട്ടത്തില്‍ ആന കയറിയ പോലെ വിദ്യാഭ്യാസമേഖലയില്‍ബേബിച്ചായന്‍ കയറിയപ്പോള്‍ സഭകളും സഭാധ്യക്ഷന്മാരും കുരിശുയുദ്ധം ്രപഖ്യാപിച്ചു. ഇടയലേഖനങ്ങളുടെ ്രപളയമായി. അല്‍മായരും ഇടയന്മാരുടെ പിന്നാലെ പോയി. പാലോളിക്കമ്മിറ്റി ശിപാര്‍ശകള്‍വെച്ചു മുസ്‌ലിംകളെ കൂടെ നിര്‍ത്താന്‍ ്രശമിച്ചെങ്കിലും കെ.എസ്.ടി.എയിലും ശാസ്്രതസാഹിത്യപരിഷത്തിലും തട്ടിമുട്ടി വാഗ്ദാനങ്ങളെല്ലാം ആവിയായിപ്പോയി. ക്ഷമയുടെ നെല്ലിപ്പടി കണ്ട ജനം മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. പതിനഞ്ചാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും നഷ്ടമായി. വടകരപോലും കൈവിട്ടു. ഇനി വരാന്‍പോകുന്നത് പഞ്ചായത്ത്-നഗരസഭാതെരഞ്ഞെടുപ്പുകളാണ്; തുടര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പും. ഒരു വക മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കണമെങ്കില്‍ എന്ത് വേണമെന്ന ചിന്ത ഉറക്കംകെടുത്തുന്നു. ഇടതുമുന്നണിയുടെ ഘടകങ്ങള്‍ ഓരോന്നായി മുങ്ങുന്ന കപ്പലില്‍നിന്ന് പുറത്തുചാടി. അവശേഷിച്ചവരില്‍ ജനശൂന്യരായ സി.പി.ഐയും ആര്‍.എസ്.പിയും വേറെ വഴി കാണാത്തതിനാല്‍ തടവറയില്‍നിന്ന് പിച്ചുകയും മാന്തുകയും ചെയ്യുന്നു.

അപ്പോഴാണ് ആലോചന 1987ലേക്ക് തിരിയുന്നത്. ഭൂരിപക്ഷ സമുദായവികാരങ്ങളെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ.എം.എസ് ശരീഅത്ത് വിവാദം ഇളക്കിയിറക്കിയ കാര്‍ഡ് അന്ന് പാര്‍ട്ടിയുടെ രക്ഷക്കെത്തിയപോലെ ഇത്തവണ അതേതന്ത്രം പയറ്റിയാലെന്ത്?

അങ്ങനെ ചിന്തിച്ചപ്പോള്‍ കണ്ണുകള്‍ ജാതിസംഘടനകളുടെ നേരെ തിരിഞ്ഞു. നമ്പാന്‍വയ്യെങ്കിലും എസ്.എന്‍.ഡി.പി സുപ്രീമോ വെള്ളാപ്പള്ളി നടേശനെ സുഖിപ്പിക്കാന്‍ ശ്രമമുണ്ട്. ദേവസ്വം ബില്‍ പിന്‍വലിച്ചതും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതും െപരുന്നയിലെ പണിക്കരുടെ തിരുമുല്‍ക്കാഴ്ച ദിനചര്യയില്‍ ഉള്‍പ്പെടുത്തിയതും ഗുണംചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസാകട്ടെ, ദല്‍ഹിനായര്‍ പോയിട്ടും ഒരു പെരുന്നനായരെ കേന്ദ്രമന്ത്രിസഭയില്‍ പകരക്കാരനാക്കാന്‍ മടിക്കുകയാണ്. ഇനി വേണ്ടത് ഇ.എം.എസിന്റെ ശരീഅത്ത്‌മോഡലില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. ഹിന്ദുവോട്ടുകള്‍ അരിവാള്‍ചുറ്റികക്ക് മീതെ പതിയാന്‍ സമയോചിതമായ വിഷയം തീവ്രവാദവും മുസ്‌ലിംവര്‍ഗീയതയും തന്നെ. നഷ്ടപ്പെട്ട മാധ്യമപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യാം. അതിനേറ്റവും പാകമായ ബലിയാട് സംശയമില്ല, ജമാഅത്തെ ഇസ്‌ലാമിതന്നെ. ജമാഅത്തിനോടുള്ള ഇടത്ബന്ധം ചൂണ്ടിക്കാട്ടിയാണ് ജമാഅത്തിനോടുള്ള കുടിപ്പക രക്തഗ്രൂപ്പായി മാറിയ ചില മതേതരബുദ്ധികള്‍ ഇടക്കാലത്ത് പാര്‍ട്ടിയെ കൈയൊഴിഞ്ഞത്. അവര്‍ തിരിച്ചുവന്നാല്‍ അതും മുതല്‍ക്കൂട്ടായല്ലോ. മറ്റൊന്നുകൂടിയുണ്ട്. ഡി.വൈ.എഫ്.ഐ കാലാകാലങ്ങളില്‍ സ്വന്തമാക്കിയ വിഷയങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ സമീപകാലത്തായി ഏറ്റെടുത്തിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയാണ്. പ്ലാച്ചിമടയിലെ കൊക്കകോളെയ അവര്‍ പൂട്ടിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ നിര്‍ത്തി അവിടെ കേരളത്തെ വിസ്മയിപ്പിച്ച പുനരധിവാസ്രപവര്‍ത്തനം നടത്തി. എക്‌സ്‌പ്രസ്‌ഹൈവേയെ ഗര്‍ഭത്തിലേ അലസിപ്പിച്ചു. മുക്കാല്‍സെന്റ് കോളനിക്കാര്‍ക്ക് ഭൂമി ലഭ്യമാക്കി. ഒപ്പം പാവങ്ങള്‍ക്ക് പാര്‍പ്പിടവും ജനങ്ങള്‍ക്ക് കുടിവെള്ളവും വേറെ പലതും തരപ്പെടുത്തി. ഒടുവില്‍ കിനാലൂരില്‍ മന്ത്രി കരീമിന്റെ നാലുവരിപാത പദ്ധതിക്കെതിരെ അണിനിരന്ന ഇരകളുടെ സമരത്തിലേക്ക് കേരളത്തിന്റെ പൊതുശ്രദ്ധക്ഷണിച്ചു. പൊലീസിന്റെ മൃഗീയ ഇടപെടല്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും മുഖം വികൃതമാക്കി. ഭൂമാഫിയക്കുവേണ്ടിയുള്ള തരികിടയാണ് കിനാലൂരിലെ അപ്രഖ്യാപിത വ്യവസായമെന്ന് ജനം തിരിച്ചറിഞ്ഞു. ഇതൊക്കെ കണ്ടും കേട്ടും വിറങ്ങലിച്ചുനില്‍ക്കുകയാണ് ഡി.വൈ.എഫ്.ഐ. അതിനാല്‍ സോളിഡാരിറ്റിയെ പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഇതാണിപ്പോള്‍ പിണറായി വിജയന്‍ പ്രകോപിതനായ പശ്ചാത്തലം.

അല്ലാതെ, ജമാഅത്തെ ഇസ്‌ലാമി ദൈവരാജ്യം കൊണ്ടുവരുന്നതോ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തതോ, അതിന് അന്താരാഷ്ട്രബന്ധമുള്ളതോ തീവ്രവാദസംശയം ഉള്‍ക്കൊണ്ടതോ 'മാധ്യമം' പത്രത്തിന് വിദേശപ്പണം കിട്ടുന്നതോ ഒന്നുമല്ലെന്ന് മന്ദബുദ്ധികള്‍ക്ക് പോലുമറിയാം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2007ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത് ഇടതിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നിരിക്കണമല്ലോ. അന്ന് ജമാഅത്ത് തീരുമാനത്തെ സഹര്‍ഷം സ്വാഗതംചെയ്ത പാര്‍ട്ടി ഇപ്പോള്‍ തള്ളിപ്പറയുന്നത് ജമാഅത്തിന്റെ ലക്ഷ്യമോ നയമോ പരിപാടിയോ മാറിയത് കൊണ്ടല്ല. അന്ന് കൊണ്ടുവരാത്ത ദൈവരാജ്യം ഇന്നുണ്ടാക്കാന്‍ മിനക്കെടുന്നുമില്ല. തീവ്രവാദ ഭീഷണിയെച്ചൊല്ലി കേരളത്തില്‍ ചിലര്‍ കാടിളക്കിയ നേരത്ത് പോലും ജമാഅത്തിന് നേരെ സി.പി.എം വിരല്‍ചൂണ്ടിയിട്ടില്ല.

ജമാഅത്ത് മുസ്‌ലിംലീഗുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് മറ്റൊരു പരാതി. ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ചകള്‍ നടത്താത്ത ഏത് പാര്‍ട്ടിയുണ്ട് ഭൂമി മലയാളത്തില്‍? ചര്‍ച്ചകളില്‍ ജമാഅത്തിന്റെ ആദര്‍ശമോ നയനിലപാടുകളോ എന്തെങ്കിലും അത് ഗോപ്യമാക്കി വെച്ചിട്ടുണ്ടോ? ആര്‍ക്കെങ്കിലും അത് ശാശ്വതമായി പിന്തുണ പതിച്ചുനല്‍കിയിട്ടുണ്ടോ? ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ തത്ത്വാധിഷ്ഠിതമായിരുന്ന തത്ത്വങ്ങളില്‍നിന്ന് മുന്നണി വ്യതിചലിക്കുമ്പോള്‍ തുറന്നു പറയുന്നത് ആര്‍ജവമുള്ള സംഘടനയുടെ സത്യസന്ധമായ ഇടപെടലാണ്. അതില്‍ കെറുവിച്ചിട്ടു കാര്യമില്ല. എല്ലാ നന്മകളെയും എതിര്‍ക്കുകയാണത്രെ ജമാഅത്തെ ഇസ്‌ലാമി. ഒരു നന്മയെങ്കിലും ചൂണ്ടിക്കാട്ടാമോ ഉദാഹരണത്തിന്? സ്മാര്‍ട്ട് സിറ്റി വരുന്നതിനെയോ ചമ്രവട്ടം പദ്ധതിെയയോ അലീഗഢ് ഓഫ് കാമ്പസിനേയോ പ്ലസ്ടു പ്രവേശനത്തിലെ ഏക ജാലക സംവിധാനത്തെയോ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെയോ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയെയോ കഞ്ചിക്കോട്ടെ ഫാക്ടറിയെയോ വിവാഹരജിസ്ട്രേഷനെയോ ഒന്നിനെയും എതിര്‍ത്തിട്ടില്ല. സ്വാഗതം ചെയ്തു. മൂന്നാറിലെ ടാറ്റ ഉള്‍പ്പെടെ എല്ലാ ഭൂമി കൈയേറ്റക്കാരെയും ഒഴുപ്പിക്കാനുള്ള പരിപാടിയെ മുക്തകണ്ഠം പിന്താങ്ങി. സി.പി.എം മുഖ്യമന്ത്രിയുടെ പരിപാടിയെ അട്ടിമറിച്ചെങ്കില്‍ അതില്‍ ജമാഅത്ത് എന്ത് പിഴച്ചു? പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാതെയും കൊണ്ടുവരുന്ന വ്യവസായങ്ങളെ തീര്‍ച്ചയായും എതിര്‍ത്തിട്ടുണ്ട്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെയും നഖശിഖാന്തം എതിര്‍ത്തു. അത് നന്മയല്ല, തിന്മയാണ് എന്നത്തന്നെ കാരണം.

ഇങ്ങനെയൊക്കെ ആരെയും ബോധ്യപ്പെടുത്താനുതകാത്ത ന്യായങ്ങള്‍ നിരത്തി ജമാഅത്തെ ഇസ്‌ലാമിയെ മാറ്റിനിര്‍ത്തി, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാലും സി.പി.എം രക്ഷപ്പെടുമോ എന്നതാണ് ചോദ്യം. ഇ.എം.എസിനെപ്പോലെ പാര്‍ട്ടി അണികള്‍ക്ക് അനിഷേധ്യനായ നേതാവല്ല പിണറായി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സമാനമനസ്‌കരും അദ്ദേഹത്തെ മനസാ അംഗീകരിക്കുന്നില്ല. 1987ലെ പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടി. സ്വാര്‍ഥികളായ നേതാക്കളുടെ വ്യത്യസ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മറ മാത്രമായി അത് ഇന്ന് മാറിയിരിക്കുന്നു. ഭരണ പരാജയമാകട്ടെ, പച്ചയായി ജനങ്ങളുടെ മുന്നിലുണ്ട്. കേന്ദ്രപദ്ധതികള്‍പോലും നടപ്പാക്കാനാവാത്തവിധം ഭരണയന്ത്രം നിശ്ചലമാണ്. സാമ്രാജ്യത്വത്തിനെതിരായി ആക്രോശങ്ങള്‍ വെറും വീണ്‍വാക്കുകളാണെന്ന് പ്രവൃത്തികള്‍ തെളിയിക്കുന്നു. കുത്തകകളുടെ വികസന അജണ്ട നടപ്പാക്കാന്‍ എത്രയോ ഭേദം യു.ഡി.എഫാണെന്ന് ജനം തീരുമാനിക്കും.

മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിലെത്തുമ്പോള്‍ സൈദ്ധാന്തികനാട്യങ്ങളൊന്നുമല്ല, വെറും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഞാണിന്മേല്‍ കളി മാത്രം. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് യൂത്ത്‌ലീഗിന്റെ കെ.എം. ഷാജിയും മുന്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് എം.കെ. മുനീറും എന്തുപറഞ്ഞാലും ഒരു നൂറ് തവണ അതിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയവനാണ് കുഞ്ഞാലിക്കുട്ടി. ബഷീറോ സമദാനിയോ ഇ. അഹമ്മദോ കെ.പി.എ മജീദോ തരംപോലെ കൂട്ടിനുണ്ടാവും. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ചരിത്രതോല്‍വിക്കുശേഷവും ഒരുപാട് തവണ ഉഭയകക്ഷി സംഭാഷണം നടന്നിട്ടുണ്ട്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ട് തന്നെയാണ് ഏറെയും. 1987ന് ശേഷം ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് വോട്ടുനല്‍കിയിട്ടുമുണ്ട്. ഒന്നോ രണ്ടോ തവണയോ സ്ഥാനാര്‍ഥികള്‍ക്കോ നല്‍കാതിരുന്നാല്‍ അപ്പോഴേക്ക് ജമാഅത്ത് തീവ്രവാദി സംഘടനയാവുന്ന മറിമായം മജീഷ്യന്‍ മുതുകാടിനുപോലും അപ്രാപ്യം. രാഷ്ട്രീയേതര സാമുദായികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള കൂട്ടായ്മയിലും ഇരുസംഘടനകളും പങ്കെടുത്തുകൊണ്ടേ വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിനാലൂര്‍പ്രശ്‌നത്തില്‍ സി.പി.എം ജമാഅത്തുമായി ഇടയുകയും ഒപ്പം സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങാന്‍ നീങ്ങുകയും ചെയ്തപ്പോള്‍ ലീഗ് നേതൃത്വത്തില്‍നിന്ന് വിളിയുണ്ടായി, കൂട്ടായിരുന്നു സംസാരിക്കാന്‍. ഒരു ഹോട്ടലിലായിരുന്നു സന്ധിക്കാന്‍ തീരുമാനിച്ചതെങ്കിലും തൊട്ടുമുമ്പ് വാര്‍ത്ത ചോര്‍ന്നു എന്നുപറഞ്ഞ് മുന്‍ എം.പി.അബ്ദുല്‍വഹാബിന്റെ വീട്ടിലേക്ക് ചര്‍ച്ച മാറ്റി. അവിടെയുമെത്തി ചാനലുകാരന്‍. വിവരം ചോര്‍ത്തിയതാര് എന്നന്വേഷിക്കുമെന്നും നടപടിയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരാണ് ചോര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നര്‍ഥം. അവരുടെ പേരില്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിനാവില്ലല്ലോ. ചോര്‍ന്നുകിട്ടിയത് ഇന്ത്യാവിഷനല്ല എന്നത് കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ പ്രയോഗിച്ച ഓട്ടസൂത്രമാവണം. മുസ്‌ലിംലീഗില്‍ കഠിന ജമാഅത്ത് വിരുദ്ധരുമെന്നത് പുതിയ വിവരമല്ല. പ്രശ്‌നാധിഷ്ഠിതയോജിപ്പും വിയോജിപ്പുമുള്ളവരാണ് മറ്റുള്ളവര്‍. രണ്ടു കൂട്ടരും ഭയപ്പെടുന്നതാണ് ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം. ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയപാര്‍ട്ടിയാവുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അത് പരസ്യമായി പറഞ്ഞു സുതാര്യമായിരിക്കുമെന്നും സംഘടനയുടെ വക്താക്കള്‍ പറയുന്നതൊന്നും ലീഗിന് ദഹിക്കുന്നില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ലീഗ് മതി അതാണ് നിലപാട്. ജമാഅത്താകട്ടെ, സാമുദായികരാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ലീഗിന് ശങ്ക നീങ്ങുന്നില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയംകൂടി ഉണ്ടെന്ന് കൃത്യമായി വിശ്വസിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇതര മതസംഘടനകളെപ്പോലെ ലീഗിന്റെ വാലാവാന്‍ വയ്യെന്ന് അവര്‍ക്ക് നന്നായറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും സംഘടനയോട് ലീഗ്‌നേതൃത്വം ഇണങ്ങിയും പിണങ്ങിയും പോന്നിട്ടുള്ളത്. എന്നിട്ടിപ്പോള്‍ എന്തോ സംഭവിച്ചപോലെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ സമ്മര്‍ദം മുറുകിയതും അദ്ദേഹം മാധ്യമങ്ങളോട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതും രാഷ്ട്രീയസദാചാരത്തിന് നിരക്കുന്ന നടപടിയല്ല. ജമാഅത്ത് തീവ്രവാദി സംഘടനയാണെന്ന് ലീഗിന് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ നേതാക്കളുമായി ഒരിക്കലും ചര്‍ച്ച നടത്തരുത്, വേദി പങ്കിടരുത്. അങ്ങനെ അഭിപ്രായമില്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയും ചര്‍ച്ചക്ക് പോവേണ്ട കാര്യമെന്തിരിക്കുന്നു?

സി.പി.എമ്മും മുസ്‌ലിംലീഗും ഒരുപോലെ പങ്കിടുന്ന ദുഃഖമാണ് 'മാധ്യമ'ത്തിന്റെ സ്വാധീനം. വിദേശപ്പണം ലഭിക്കുന്നതുകൊണ്ടാണ് പത്രത്തിന്റെ വളര്‍ച്ചയെന്ന ആരോപണവും പിണറായിയും കെ.എം. ഷാജിയും ഉന്നയിച്ചിട്ടുണ്ട്. പണമുണ്ടെങ്കില്‍ പത്രം വളരുമെന്ന അറിവ് പുതിയതാണ്. എങ്കില്‍ അച്ചന്മാരുടെ 'സദ്‌വാര്‍ത്ത' നിലച്ചുപോയതെന്ത്? ഫാരിസ് അബൂബക്കറിന്റെ 'മെട്രോ വാര്‍ത്ത' രംഗം കീഴടക്കാത്തതെന്ത്? മുതലാളിമാര്‍ ഡയറക്ടര്‍മാരായ, കെ.എം.സി.സികളുടെ സമ്പൂര്‍ണപിന്തുണയുള്ള 'ചന്ദ്രിക' വളര്‍ച്ചമുരടിച്ചു നില്‍ക്കുന്നതെന്ത്? കോടികളുടെ കൊട്ടാരത്തിലേക്ക് ആസ്ഥാനം മാറ്റാന്‍ സാധിച്ച 'ദേശാഭിമാനി'ക്ക് ഇടതുപക്ഷത്തെ പോലും നേരാംവണ്ണം സ്വാധീനിക്കാന്‍ കഴിയാതെ പോയതെന്ത്‌കൊണ്ട്? നിഷ്പക്ഷതയും വിശ്വാസ്യതയും തുറന്നെഴുതാനുള്ള ആര്‍ജവവുമാണ് പ്രശ്‌നം. അതുണ്ടെങ്കില്‍ ആരാന്റെ പ്രസ്സില്‍ കൂലിക്കടിച്ചാലും പൊതുസമൂഹം പത്രം വാങ്ങും, വായിക്കും. പാര്‍ട്ടി പറഞ്ഞതിലപ്പുറം ശരിയില്ലെന്ന്, പാര്‍ട്ടിയെന്നാല്‍ തലപ്പത്തുള്ള ഏതാനും വ്യക്തികളാണെന്ന് വിശ്വസിപ്പിക്കാന്‍ പോയാല്‍ സ്വന്തക്കാര്‍ പോലും വിവരങ്ങളറിയാന്‍ വേറെ വഴിനോക്കും. സി.പി.എമ്മിന്റെ ആസ്തി വകകളുടെ നൂറിലൊരംഗം ജമാഅത്തിനുണ്ടെന്ന് തെളിയിക്കാമെങ്കില്‍ ഏറെ സന്തുഷ്ടരായിരിക്കും അതിന്റെ പ്രവര്‍ത്തകര്.

Thursday 25 February 2010

ആര്‍ക്കാണ് യഥാര്‍ത്ഥ ഭ്രാന്ത്‌ ..??








ശരിക്കും ആര്‍ക്കാണ് ഭ്രാന്ത്‌..
അതാണ്‌ ഇപ്പോള്‍ കേരളം അന്വേഷിക്കുന്നത്..
സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ ഇനി എല്ലാവര്ക്കും ഭ്രാന്ത് ആണോ..?
കേരളം ശരിക്കും ഒരു ഭ്രാന്താലയമാണോ ..??
ആരെങ്കിലും ഇനി അങ്ങിനെ സംശയിച്ചാല്‍ അതിശയപ്പെടാനില്ല....
എന്തായാലും തിലകന്‍ എന്ന നടന്‍ തുടങ്ങി വെച്ച തൊഴില്‍ വിവാദം ഇപ്പോള്‍ , ഭ്രാന്ത് ആര്‍ക്കാണ് എന്നുള്ള അന്വേഷണമായി മാറി എന്ന് സാരം..
ഇത് കൊണ്ടുള്ള മെച്ചം ആര് എന്ന് ചോദിച്ചാല്‍, ഉത്തരം ലളിതം.. .
ഓരോ ദിവസവും വാര്‍ത്തകള്‍ മെനയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് തന്നെ...
"അമ്മ" എന്ന സംഘടനയിലെ പലരുടെയും അഭിപ്രായത്തില്‍, (മുന്‍പ് ഒരു അഭിമുഖത്തില്‍ ജഗതി സൂചിപ്പിച്ച പോലെയും ) തിലകന് തന്നെ മാനസിക പ്രശനം ഉണ്ട്, അത് കൊണ്ടാണ് പോലും അദ്ദേഹം "അമ്മയുടെ" മീറ്റിങ്ങില്‍ പോകാന്‍ പോലീസിന്റെ സഹായം തേടിയത്..
അല്ല മാനസിക പ്രശ്നതിനാണല്ലോ ഒരു കണക്കിന് ഭ്രാന്ത് എന്ന് പറയുക.
അപ്പോള്‍ ഭ്രാന്ത് ഉണ്ട് എന്ന് പറയപ്പെടുന്ന, അല്ലെങ്കില്‍ ആരോപിക്കപ്പെടുന്ന ഒരു വ്യക്തി തുടങ്ങിയത് കൊണ്ടാവും, ചര്‍ച്ച ഭ്രാന്തില്‍ ചുറ്റി പട്ടി നില്ക്കാന്‍ കാരണം..
പിന്നീടു, ചര്‍ച്ച ഏറ്റെടുക്കുന്നത് നമ്മുടെ എല്ലാം മാഷ്‌ ആണ് ...
എനിക്ക് എന്നല്ല, കേരളത്തിലെ പലര്‍ക്കും മനസ്സിലാവാത്ത ഒരു കാര്യമാണ്, ഇയാള്‍ (ക്ഷമിക്കണം ഇദ്ദേഹം എന്ന് തന്നെ വിളിക്കണം എന്നാണ് പുള്ളിക്കാരന്റെ മോഹന്‍ ലാലിനോടുള്ള ആക്ജ്ഞ ) എന്തിനാണ്, മറ്റുള്ളവരുടെ സ്വകാര്യത്തില്‍ കയ്യിടുന്നതും, നമ്മുടെ നാട്ടില്‍ ഒക്കെ കാണപ്പെടാറുള്ള പോലെ "പൊട്ടിയ പ്ലാസ്റ്റിക്‌ ബക്കറ്റു അടക്കാനുണ്ടോ" എന്ന് വിളിച്ചു ചോദിച്ചു പോകുന്ന ആളെ പോലെ , "മധ്യസ്ഥത വേണോ, വേണോ" എന്ന് വിളിച്ചു ചോദിച്ചു നടക്കുന്നതും ..?
മുന്‍പ് കൊണ്ഗ്രെസ്സുകാരന്‍ ഹസ്സന്‍ പറഞ്ഞ പോലെ ആകാശ ഭൂമിക്കിടയിലെ എല്ലാത്തിനെ കുറിച്ചും അഭിപ്രായം പറയാന്‍ ഇയാളെ ആരാണ് ചുമതപ്പെടുതിയത്...?
അയ്യോ ക്ഷമിക്കണം, അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു, കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ടികളുടെ എല്ലാം "സുപ്രീം കമാണ്ടര്‍" അദ്ദേഹം ആണല്ലോ..അത് കൊണ്ടായിരിക്കും...
അദ്ദേഹം , അദ്ധേഹത്തിന്റെ തന്നെ പ്രശ്നങ്ങള്‍ തീര്‍ക്കട്ടെ എന്നാണ് നമ്മുടെ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത്, അത് തന്നെയാണ് എനിക്കും പറയാനുള്ളതും..
എന്തൊക്കെയാ അദ്ദേഹം വരുത്തി വെച്ചത്...
പണ്ടുള്ള മുണ്ടശ്ശേരി മാഷേ മുതല്‍ തുടങ്ങിയതാണ്‌..
ഏറ്റവും അടുത്ത് നമ്മുടെ മുഖ്യനെ വരെ വിറപ്പിച്ചു കളഞ്ഞു..
ടി,പത്മനാഭന്‍ തുടങ്ങി മറ്റു നിരവധി പേര്‍..
ഇതൊക്കെ മധ്യസ്ഥം ആക്കിയിട്ടു പോരെ...?
രണ്ടു കാലിലെ മന്ത് ശരിയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ പെരുവിരലിലെ മന്ത് ശരിയാക്കല്‍ ...
പറഞ്ഞു വന്നത് നമ്മുടെ മാഷിന്റെ വിഷയത്തെ കുറിച്ചുള്ള മറുപടി..
ഇനി അഥവാ ആരെങ്കിലും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചാല്‍ തന്നെ ( ചോദിച്ചവനെ തല്ലണം എന്നാണ് ഭൂരി പക്ഷ അഭിപ്രായം ), തൊഴില്‍ നിഷേധത്തെ പറ്റി പറഞ്ഞാല്‍ മാത്രം പോരെ..?
എന്തിനാ ലാലിനെ ഇതിലേക്ക് വലിച്ചിട്ടത്..
അത് കൊണ്ട് എന്ത് നേടി, അതാ വരുന്നു ലാലിന്റെ മറുപടി, അയാള്‍ക്ക്‌ മാനസികം ആണ് എന്ന്...
അങ്ങിനെ രോഗികളുടെ എണ്ണം രണ്ടായി...
നമ്മുടെ മാഷുണ്ടോ വിടുന്നു, അദ്ദേഹം പറഞ്ഞു , ലാലിനാണ് മാനസികം എന്ന്..നമ്പര്‍ മൂന്നു ...
മാത്രമല്ല, ലാലിനെ പോലുള്ളവര്‍ വിഗ്ഗും ചമയവും ഇല്ലാതെ നടന്നാല്‍ കൂടെ അഭിനയിക്കുന്ന പെണ്‍ കിടാങ്ങള്‍ ബോദം കെടുമെന്നും ..
കൂടാതെ അദ്ധേഹത്തിന്റെ പുസ്തകത്തെ പറഞ്ഞതിന്, ലാലിനെ പറ്റി "കുങ്കുമം ചുമക്കുന്ന കഴുത" എന്ന് വരെ പറഞ്ഞു കളഞ്ഞു അഴീകോടന്‍ സാര്‍.
സിനിമയില്‍ ഒത്തിരി ഒത്തിരി കിടിലന്‍ സംഭാഷണങ്ങള്‍ നടത്തിയ ലാലേട്ടന്‍ ഉണ്ടോ വിടുന്നു, അദ്ദേഹം അങ്ങ് സമ്മതിച്ചു, തനിക്കു ഭ്രാന്ത് ആണെന്ന്. എന്നാല്‍ അത് മാഷ്‌ പറഞ്ഞ പോലെയുള്ളതല്ല, അഭിനയിക്കാനുള്ള ഭ്രാന്ത് ആണെന്ന് മാത്രം...അങ്ങിനെ ഭ്രാന്തന്മാരുടെ എണ്ണം കൂടി കൂടി വന്നു .
മാത്രമല്ല, മാഷിന്റെ മറുപടികളെ പ്രായമായ അമ്മാവന്‍ പറയുന്ന തമാശകള്‍ ആയെ കാണുന്നൂ എന്നും പറഞ്ഞു ലാലേട്ടന്‍ .
ഇനിയാണ് ചില പുതിയ അവതാരങ്ങള്‍ വരുന്നത്...
സംഘട്ടന രംഗം മാറി വന്നു, ഇനി ചില കൊമഡി രംഗങ്ങള്‍ ആണ് ..
നമ്മുടെ സൂപ്പര്‍ സ്റ്റാറുകളെ വിമര്‍ശിച്ചാല്‍ സഹിക്കുമോ ആര്‍ക്കെങ്കിലും, പ്രത്യേകിച്ച് ഒരു വിവരവുമില്ല എന്ന് പിന്നീടു അഴീകോട് മാഷ്‌ സര്‍ട്ടിഫിക്കറ്റു കൊടുത്ത ഇന്നോസേന്റ്റ് ചേട്ടന്...
കൊടുത്തില്ലേ മറുപടി...
പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെയാണ് അഴീകൊടന്റെ കാട്ടി കൂട്ടല്‍,
തങ്ങളുടെ പാത്രത്തില്‍ തലയിടാന്‍ ,മാഷ്‌ ആളായിട്ടില്ല എന്ന് വരെ പാവം ചേട്ടന്‍ ..
തലയിട്ടാല്‍ എന്ത് ചെയ്യുമെന്ന് മാഷ്‌..
വീട്ടിലിരുന്നു രാമ നാമം ജപിച്ചു കൂടെ എന്ന് ചേട്ടന്‍ ..
പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വട വൃക്ഷങ്ങള്‍ ആയ സൂപ്പര്‍ സ്റ്റാറുകളെ വെട്ടി നശിപ്പിച്ചേ അങ്ങിനെ ഒന്നുണ്ടാകൂ എന്ന് മാഷും...
അങ്ങിനെ രംഗം കൊഴുക്കുന്നതിന്നിടയില്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേട്ടിരുന്നു , കോയ സാഹിബും, അന്തിക്കാടും, ണേഷില്‍ നിന്നുമൊക്കെ...
പാവം തിലകന്‍ ചേട്ടന്‍ , തന്റെ ഭാഗം പറയാന്‍ ആരുമില്ലല്ലോ എന്ന സങ്കടത്തിലാണ് പുള്ളി..
ഇതില്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയാണ്..
പുള്ളിക്കാണ് ഇപ്രാവശ്യത്തെ പാര തിലകന്‍ ഇട്ടതെങ്കിലും , അവസാനം അത് ലാലിന്റെ തലയില്‍ ആയി എന്ന് മാത്രം..
ബഹളങ്ങള്‍ ഒക്കെ കണ്ടു നമ്മുടെ ജഡ്ജി വിധി പറഞ്ഞു,
നിര്‍ത്തണം ഇതെന്ന്..
ഇനി ഒരു വെടിയൊച്ച ഉണ്ടാകുമോ..?
കാത്തിരുന്നു കാണാം...
ആകെ മൊത്തം എനിക്ക് ഒന്നും മനസ്സിലായില്ല., അല്ല പ്രശനം എന്താണ് ..? നിങ്ങള്‍ക്കോ വല്ലതും മനസ്സിലായോ ..?
തിലകനും മമ്മൂട്ടിയും തമ്മിലാണോ അതോ അഴീകോടന്‍ മാഷും സിനിമാക്കാരും തമ്മിലോ..?
തൊഴില്‍ നിഷേധിച്ചതോ, അതോ ഭ്രാന്ത് ആര്‍ക്കു എന്നോ?
മറ്റൊരു സംശയം
ഇവരെയൊക്കെ സാംസ്കാരിക നായകന്മാരും , കേണൽമാരും , അഭിനയ സാമ്രാട്ടുകളും മണ്ണാങ്കട്ടയുമൊക്കെ ആക്കി നടത്തുന്ന നമുക്കോ അതോ ഒരു പ്രശ്നം മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങളും അത് കേട്ടിരിക്കുന്ന അതിന്റെ പ്രേക്ഷകര്‍ക്കോ, അതുമല്ല ഇവര്‍കൊക്കെ വേണ്ടി സിന്ദാബാദ് വിളിക്കുന്ന അവരുടെയൊക്കെ ഫാന്സുകള്‍ക്കോ, ആര്‍ക്കാണ് യഥാര്‍ത്ഥഭ്രാന്ത് എന്നാണ്..!!
ഏതായാലും വിവേകാനന്ദന്റെ പ്രവചനം ഫലിച്ചു...
കേരളം ഒരു ഭ്രാന്താലയം തന്നെ..